കിഫ്ബി: ഇഡിക്ക് അധികാരമില്ല,ഫെമ നിയമലംഘനം ആർബിഐ പറയണം, ഹാജരാകുന്നതിൽ തീരുമാനം കോടതിവിധിക്കു ശേഷം-ഐസക്

Published : Aug 11, 2022, 09:31 AM IST
കിഫ്ബി: ഇഡിക്ക് അധികാരമില്ല,ഫെമ നിയമലംഘനം ആർബിഐ പറയണം, ഹാജരാകുന്നതിൽ തീരുമാനം കോടതിവിധിക്കു ശേഷം-ഐസക്

Synopsis

താൻ ചെയ്ത കുറ്റം എന്താണെന്ന് പറയാതെ ആണ് ഇ ഡി അന്വേഷണം. ഇ ഡി സമൻസ് പിൻവലിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു

തിരുവനന്തപുരം : താൻ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് പറയുന്നത് പൌരാവകാശ ലംഘനം എന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകണോ വേണ്ടയോ എന്നതിൽ ഇനി തീരുമാനം ഹൈക്കോടതി വിധിക്ക് ശേഷം എടുക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. നിലവിൽ പാർട്ടി തീരുമാനം അനുസരിച്ച് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. 

താൻ ചെയ്ത കുറ്റം എന്താണെന്ന് പറയാതെ ആണ് ഇ ഡി അന്വേഷണം. ഇ ഡി സമൻസ് പിൻവലിക്കണം. ഫെമ നിയമം ലംഘിച്ചെങ്കിൽ ആദ്യം നടപടി എടുക്കേണ്ടത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇ ഡിക്ക് സവിശേഷ അധികാരം ഉള്ളത് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ്. ഫെമ കേസുകളിൽ സവിശേഷ അധികാരം ഇ ഡിക്ക് ഇല്ലെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തിന്‍റെ ചട്ടുകമാണ് ഇ ഡി. 

 

കിഫ്ബി ഇല്ലായിരുന്നെങ്കിൽ ഇപ്പോഴുള്ള വമ്പൻ പദ്ധതികൾ ഒന്നും  നടക്കില്ലായിരുന്നു. ജനങ്ങളെ അണി നിരത്തി ഇ ഡിയുടെ നീക്കം പ്രതിരോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരാകില്ലെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് നൽകുന്നത്. 

അതിനിടെ കിഫ്ബിയേയും മസാല ബോണ്ടുകളെയും പറ്റി വ്യക്തത നൽകണമെന്നാവശ്യപ്പെട്ട്  എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് നൽകിയ സമൻസുകർക്കെതിരെയുള്ള മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദേശ നാണ്യ വിനിമയ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് സമൻസെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താൻ ചെയ്ത കുറ്റമെന്തെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്നോ സമൻസുകളിൽ പറയുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബിയുടെ എല്ലാ പ്രവർത്തനങ്ങളും നിയമപരമാണ്.കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെ‌ന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഹർജിയിൽ വിശദീകരിക്കുന്നു. സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റിനെ തടയണമെന്നാണ് ഹർജിയിലെ ആവശ്യം

കിഫ്ബിക്കെതിരായ ഇഡി നീക്കത്തിനെതിരെ അഞ്ച് എം എൽ എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്. 73000 കോടി രൂപയുടെ പദ്ധതിയായ കിഫ് ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്നാണ് ഹർജിയിലെ ആരോപണം. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണിത്.എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് നടപടി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിലേക്കുള്ള കടന്നു കയറ്റമെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും