
കൊച്ചി: കിഫ്ബി (KIIFB) കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം.തോമസ് ഐസക്. ഇഡി തനിക്ക് അയച്ച സമൻസ് പിന്‍വലിക്കാൻ നിർദേശം നൽകണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസക്ക് ആരോപിക്കുന്നു. കിഫ്ബിയോ താനോ ചെയ്ത ഫെമ (FEMA) ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. ഇഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും തോമസ് ഐസകിന്റെ ഹർജിയിൽ ഉണ്ട്. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി. സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിൻ്റെ ഭാഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നാളെ ഹാജരാകില്ലെന്ന തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തിന് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്. കിഫ്ബി രേഖകളുടെ കസ്റ്റോഡിയനല്ലെന്നും ഇ മെയിൽ മുഖേന സമർപ്പിച്ച മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഐസകിന് നേരത്തെ നിയമോപദേശം കിട്ടിയിരുന്നു.
വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാവശ്യപ്പെട്ടാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയത്. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. എന്നാൽ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നാണ് ഇക്കാര്യത്തിൽ ഐസകിന്റെ വിശദീകരണം.