'സ്വേച്ഛാധിപതി പരാമർശ'ത്തില്‍ പരസ്യ വിഴുപ്പലക്കലിനില്ല, പരാതി ചര്‍ച്ച ചെയ്യേണ്ടത് മുന്നണിയെന്ന് തോമസ് ഐസക്ക്

By Web TeamFirst Published Feb 27, 2020, 10:25 AM IST
Highlights

ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക അല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസിന്‍റെ പ്രതികരണം. കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം.

പത്തനംതിട്ട:  തനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിപിഐക്കെതിരെ പരസ്യ പ്രതികരണത്തിനില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. സിപിഐയുടെ 'സ്വേച്ഛാധിപതി പരാമർശ'ത്തില്‍ പരസ്യ വിഴുപ്പലക്കലിന് ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. പരാതികൾ ഉണ്ടെങ്കിൽ ഇടത് മുന്നണിയിൽ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കരിക്കാത്ത ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരസ്യ വിമര്‍ശനവും പ്രതിഷേധവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക അല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസിന്‍റെ പ്രതികരണം. കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം.

'കയര്‍ സമര'ത്തില്‍ ഒപ്പം നില്‍ക്കാമെന്ന് കോണ്‍ഗ്രസ്; മുതലകണ്ണീരാണെന്ന് സിപിഐ.

പ്രതിസന്ധിയുടെ നടുവിലാണ് കയർ മേഖല. ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടുന്നു. മിനിമം കൂലി പോലും നൽകുന്നില്ല. കയർ മേഖലയെ തകർക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോകുന്നു. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പോലും നടപ്പാക്കാൻ കയർ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനം. 
അതിനിടെ മന്ത്രി തോമസ് ഐസക്കിനെതിരായ  സിപിഐയുടെ കയർ സമരത്തിൽ പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. മന്ത്രിയെ വഴിയിൽ തടയുന്നത് അടക്കം സമരം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. സിപിഐ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. 

click me!