
തിരുവനന്തപുരം: കിഫ്‌ബിയിൽ സിഎജി ഓഡിറ്റ് നടത്തണം എന്നാണ് തന്‍റെ അഭിപ്രായമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സർക്കാർ ഫണ്ട് നൽകുന്ന എല്ലായിടത്തും ഓഡിറ്റ് നടത്താൻ കഴിയും. സിഎജി നിയമത്തില്‍ ഇതുതന്നെയാണ് പറയുന്നത്. കമ്പനി നിയമത്തിൽ രൂപീകരിച്ചതിൽ ആ രീതിയിലുള്ള ഓഡിറ്റും നടക്കണം. വിവാദങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
ചെന്നിത്തല കാര്യങ്ങൾ പഠിക്കാതെ ആണ് പ്രതികരിക്കുന്നത്. പേടിക്കേണ്ടത് പഞ്ചവടിപ്പാലം പണിഞ്ഞവരാണ്. കിഫ്ബിയിൽ ആവശ്യത്തിനുള്ള ജോലിക്കാർ മാത്രമേയുള്ളു. കേരളത്തിന് വലിയ നേട്ടമുണ്ടാകുന്നതാണ് ട്രാൻസ്‍ഗ്രിഡ്. കാര്യങ്ങൾ അറിയാത്തതാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രശ്നം. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും തോമസ് ഐസക്ക്.
കിഫ്ബി വായ്പ ഉപയോഗിച്ച് നടപ്പാക്കുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ട്രാൻസ്ഗ്രിഡ് പദ്ധതിയെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ട്രാൻസ്‍ഗ്രിഡ് പദ്ധതിയിൽ അഴിമതിയാരോപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കിയിരുന്നു.
എന്നാല്‍ കരാറിനെ കുറിച്ചുള്ള സംശങ്ങളുന്നയിച്ച് നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി കണ്ണിൽ പൊടിയിൽ മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീർക്കാൻ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി, കിഫ്ബിയും കെഎസ്‍ഇബിയുമായുള്ള കരാർ സുതാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു.
ടെൻഡർ പരിശോധനയിൽ കെഎസ്ഇബിയ്ക്ക് പൂർണഅധികാരമുണ്ട്. ട്രാൻസ്ഗ്രിഡിന്‍റെ എസ്റ്റിമേറ്റ് തുക മറ്റുപദ്ധതികളേക്കാൾ കൂടുതലല്ല. ട്രാൻസ്ഗ്രിഡിൽ വിജിലൻസ് ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാര്യമാത്രപ്രസക്തമല്ല പ്രതിപക്ഷനേതാവിന്‍റെ ചോദ്യങ്ങളെങ്കിലും, ജനങ്ങളുടെ മനസ്സിൽ ഉയർന്ന സംശയം നീക്കാനാണ് മറുപടികളെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam