തൊവരിമലയിലെ കൈയ്യേറ്റമൊഴിപ്പിക്കല്ലിനിടെ രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന് സമരക്കാര്‍

By Web TeamFirst Published Apr 24, 2019, 5:50 PM IST
Highlights

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്നാണ് സമരക്കാരുടെ ആരോപണം. 

കൽപറ്റ: വയനാട് തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍. തങ്ങള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നും ഭക്ഷണമുണ്ടാക്കാനുള്ള കഞ്ഞിക്കലം ഉള്‍പ്പെടെ തകര്‍ത്തുവെന്നും സമരക്കാര്‍ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

പൊലീസ് വനംവകുപ്പ് നടപടിക്കെതിരെ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് സമരക്കാര്‍. തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയായതായി രാവിലെ ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ രാവിലെ അറിയിച്ചിരുന്നു. സമരസമിതി നേതാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും മറ്റുള്ളവര്‍ തനിയെ ഒഴിഞ്ഞു പോയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. 

ഇന്ന് രാവിലെയാണ് തൊവരിമല ഭൂമി കൈയേറിയ ആദിവാസികളെ സര്‍ക്കാര്‍ ഒഴിപ്പിച്ചത്. മാധ്യമങ്ങളെ കടത്തിവിടാതെയാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്. സമരസമിതി നേതാക്കളായ എം പി കുഞ്ഞിക്കണാരൻ, കെ ജി മനോഹരൻ, രാജേഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മർദ്ദിച്ചതായി ആദിവാസികൾ ആരോപിച്ചു.

ഹാരിസൺസ് മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത 106 ഹെക്ടർ ഭൂമിയിൽ കയ്യേറി അവകാശം സ്ഥാപിച്ച ആയിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു വയനാട്ടിലെ 13 പഞ്ചായത്തുകളിൽ നിന്നുള്ള ഭൂരഹിതർ കയ്യേറ്റം നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം നടപടി മതി എന്ന നിർദ്ദേശമായിരുന്നു  പൊലീസിനും ജില്ലാ ഭരണകൂടത്തിനും സർക്കാരിൽ നിന്ന് ലഭിച്ചത്. അതു പ്രകാരമാണ് ഇന്ന് പുലർച്ചെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസും വനം വകുപ്പും സമരഭൂമിയിലെത്തിയത്. 

സംഭവമറിഞ്ഞത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ എസ്റ്റേറ്റിലേക്കുള്ള കവാടത്തിൽ തടഞ്ഞു. സമരസമിതി നേതാക്കളായ കുഞ്ഞിക്കണാരൻ, മനോഹരൻ, രതീഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു ഒഴിപ്പിക്കൽ. ഫോണുകൾ പിടിച്ചുവാങ്ങിയ പൊലീസ് ബലം പ്രയോഗിച്ചാണ് സമരക്കാരെ നീക്കിയത്. സമരം നടത്തിയവർക്കെതിരെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.

70-കളിൽ ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത ഈ ഭൂമി ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം ഉൾപ്പെടെ നേരത്തെ സമരം നടത്തിയിരുന്നു. നേരത്തെ ഭൂമിക്കായി സമരം നടത്തിയവരും പ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരും സമരത്തിലുണ്ട്. പിടിച്ചെടുത്ത ഭൂമിയിൽ കൃഷിയിറക്കാനായിരുന്നു സമരക്കാരുടെ നീക്കം. 

click me!