
തിരുവനന്തപുരം : ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങി. അനർഹരുടെ പേരുകൾ ഉൾപ്പെടുത്തിയത് ഗുരുതര കൃത്യവിലോപമെന്നാരോപിച്ചാണ് നടപടിയെന്നാണ് ഉത്തരവിലെ പരാമർശം. ജയിൽ മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തടിയൂരുകയാണ് സർക്കാർ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിനുള്ള നീക്കം പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.ഒരു നീക്കവുമില്ലെന്ന് സർക്കാറും സഭയിൽ സ്പീക്കറും കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചു. കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിട്ടും നീക്കം അഭ്യൂഹമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഒടുവിൽ ഇന്ന് വീണ്ടും പ്രതിപക്ഷനേതാവ് സബ് മിഷൻ ഉന്നയിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത നടപടി. സഭയിൽ മറുപടി പറയേണ്ട മുഖ്യമന്ത്രി രാവിലെ മുതൽ എത്തിയില്ല.
സബ്മിഷന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്പെൻഷൻ ഉത്തരവ് അറിയിച്ചു.കണ്ണൂർ ജയിൽ സൂപ്രണ്ടിൻറെ ചുമതലയുള്ള ജോയിൻറെ സൂപ്രണ്ട് കെഎസ് ശ്രീജിത്,അസിസ്റ്റൻറ് സൂപ്രണ്ട് ഗ്രേഡ് 1 ബിജി അരുൺ, അസിസ്ൻ്ററ് പ്രിസൻ ഓഫീസർ ഒവി രഘുനാഥ് എന്നിവർക്കാണ് സസ്പെൻഷൻ. മാനദണ്ഡം ലംഘിച്ച് തെറ്റായപട്ടിക തയ്യാറാക്കിയതിനാണ് നടപടിഎന്ന് വിശദീകരണം.
പ്രതിപക്ഷനേതാവിന്റെ സബ്മിഷൻ സമയം സ്പീക്കർ ചെയറിലുണ്ടായിരുന്നില്ല. ശിക്ഷാ ഇളവിന് നീക്കമില്ലെന്ന സർക്കാറിൻറെ ഇതുവരെയുള്ള വാദങ്ങൾ പൊളിക്കുന്നതാണ് ഗത്യന്തരമില്ലാതെ സ്വീകരിക്കേണ്ടി വന്ന നടപടി. ഉദ്യോഗസ്ഥരെ മുഴുവൻായി പഴിച്ചായിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി സഭയിൽ മന്ത്രി എംബി രാജേഷിൻറെ മറുപടി. കണ്ണൂർ ജെയിലിലെ ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ കൊടുംക്രിമിനലുകൾക്ക് ശിക്ഷാ ഇളവ് കിട്ടുമോ എന്നുള്ളതാണ് പ്രധാന സംശയം. ടിപി കേസിലെ പ്രതികൾക്ക് വാരിക്കോരി പരോളും സുഖവാസവും കിട്ടുന്നതിൽ ഉന്നത ഇടപടെലുണ്ടെന്ന ആക്ഷേപത്തിനിടെയാണ് ഹൈക്കോടതി വിധി പോലും മറികടന്ന് ഇളവിൻറെ നീക്കം. ശുപാർശ കത്ത് അടക്കം പുറത്തുവന്നിട്ടും സഭയിലും പുറത്തും സർക്കാറും സ്പീക്കറും എന്തിന് എല്ലാം നിഷേധിച്ചെന്ന ചോദ്യവും അവശേഷിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam