
കണ്ണൂര്‍/ തൃശൂർ: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. കണ്ണൂരിൽ രണ്ട് പേരും തൃശൂരില്‍ ഒരാളുമാണ് മരിച്ചത്. കണ്ണൂരിൽ പള്ളിക്കുളം മണ്ഡപത്തിന് സമീപം വാഹനാപകടത്തിൽ സ്വകാര്യ എഫ് എം റേഡിയോ ടെക്നീഷ്യനാണ് മരിച്ചത്. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ ശശിയുടെ മകൻ അഭിജിത്ത് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. മരം കയറ്റിപ്പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു.
കണ്ണൂരിൽ വാഹനമിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ (15) ആണ് മരിച്ചത്. പാപ്പിനിശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആണ്. മൂന്ന് ദിവസം മുൻപാണ് അപകടം നടന്നത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഫർഹീൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Also Read: നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു;കാസർകോട് എഎസ്ഐ തൂങ്ങി മരിച്ച നിലയിൽ
തൃശൂർ കയ്പമംഗലത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി കാട്ടൂർ പൊഞ്ഞനം സ്വദേശി റംസിയ (19) മരിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയ പാതയിലായിരുന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റംസിയ ഇന്ന് പുലർച്ചെ മരിച്ചു. കയ്പമംഗലം എം.ഐ.സി വഫിയ്യ കോളേജിലെ വിദ്യാർത്ഥിനിയാണ്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.