
പത്തനംതിട്ട : മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്നാണ് അന്വേഷിക്കുക. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കേസ്. ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മയുടെ പേരിൽ മരുമകളായ അന്നമ്മ വോട്ട് ചെയ്തതാണ് കള്ളവോട്ട് പരാതിക്ക് ഇടയാക്കിയത്.
കള്ളവോട്ട് പരാതിയിൽ വിശദമായ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ വരണാധികാരി. സബ് കളക്ടർ നേതൃത്വം നൽകുന്ന മൂന്നംഗ സമിതി രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകും. മരിച്ചുപോയ അന്നമ്മയുടെ പേരിൽ മരുമകൾ വോട്ട് ചെയ്ത സംഭവത്തിൽ ആറന്മുള നിയോജകമണ്ഡലത്തിലെ 144 ആം ബൂത്ത് ബിഎൽഒ അമ്പിളി അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എ.ആർ.ഒ റിപ്പോർട്ടിനെ തുടർന്ന് മെഴുവേലി ഒന്നാം വാർഡ് മെമ്പർ ശുഭാനന്ദൻ, ബിഎൽഒ അമ്പിളി എന്നിവർക്കെതിരെ ഇലവുംതിട്ട പൊലീസ് കേസെടുമെടുത്തു. ഇരുവരും ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആർ. എന്നാൽ മാനനഷ്ടക്കേസുമായ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് പഞ്ചായത്ത് അംഗം പറഞ്ഞു.
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ്. ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മയുടെ പേരിൽ മരുമകളായ അന്നമ്മ വോട്ട് ചെയ്തതാണ് കള്ളവോട്ട് പരാതിക്ക് ഇടയാക്കിയത്. കിടപ്പുരോഗിയായ അന്നമ്മയുടെ വിവരങ്ങൾ വീട്ടിലെത്തിയ പോളിംഗ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കാതെ വോട്ട് രേഖപ്പെടുത്തിയെന്നാണ് കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം, ഗൂഢാലോചന നടത്തി കള്ളവോട്ട് ചെയ്തെന്ന ആക്ഷേപത്തിൽ ഉറച്ചുനിൽക്കുകയാണ് എൽഡിഎഫ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam