പോക്സോ അതിജീവിതകളായ 3 പെൺകുട്ടികൾക്ക് മാനന്തവാടി മെഡിക്കൽ കോളേജിൽ ദുരനുഭവം, പരിശോധിക്കാതെ മടക്കി

By Web TeamFirst Published Nov 28, 2022, 6:01 PM IST
Highlights

മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയ ഇവർ പിന്നീട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിയാണ് വൈദ്യപരിശോധന നടത്തിയത്

മാനന്തവാടി: വയനാട്ടിൽ പോക്സോ കേസ് അതീജീവിതകളുടെ വൈദ്യപരിശോധന നടത്തുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതായി പരാതി.മാനന്തവാടിയിലെ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്ക് എതിരെയാണ് വീഴ്ച വരുത്തിയതായുള്ള പരാതി ഉയർന്നത്. പോക്സോ കേസ് അതിജീവിതകളായ മൂന്ന് ബാലികമാരെയും ഒപ്പം വന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് മണിക്കൂർ കാത്ത് നിന്നിട്ടും പരിശോധന നടത്താനായില്ല. ഡോക്ടർ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു.

വനിതാ പോലീസ് ഉദ്യോഗസ്ഥയോടൊപ്പം ഇന്നലെ രാവിലെയാണ് മൂന്ന് കുട്ടികൾ മെഡിക്കൽ കോളേജിലെത്തിയത്. മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയ ഇവർ പിന്നീട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിയാണ് വൈദ്യപരിശോധന നടത്തിയത്. നടപടികൾ പൂർത്തിയാക്കി രാത്രി ഏറെ വൈകിയാണ് കുട്ടികൾക്ക് മടങ്ങാനായത്. വയനാട് പനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസുകളിലെ അതിജീവിതകളായ പത്തും ഒൻപതും മൂന്നും പെൺകുട്ടികൾക്കാണ്  ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. വീഴ്ച ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സംസ്ഥാന ഇന്‍റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ വയനാട് ഡിഎംഒ, മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെയുണ്ടായിരുന്ന ഡ്യൂട്ടി മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടി.

അതേസമയം പത്തനംതിട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 107 വർഷം കഠിന തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പത്തനംതിട്ട പോക്സോ കോടതിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. 2020 ലാണ് കേസ് രജിസ്റ്രഞ ചെയ്തത്. പെൺകുട്ടിയെ അമ്മ നേരത്തെ ഉപേക്ഷിച്ച് പോയതാണ്. തുടർന്ന് അച്ഛന്റെ പരിചരണത്തിലാണ് കുട്ടി കഴിഞ്ഞത്. എന്നാൽ ഇയാൾ ലൈംഗികമായും ശാരീരികമായും കുട്ടിയെ പീഡിപ്പിച്ചു. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് കൈയ്യിൽ പരിക്കേൽപ്പിച്ചു എന്നതടക്കം പ്രതിക്കെതിരെ പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പെൺകുട്ടി വിവരം ബന്ധുക്കളെ അറിയിച്ചു. പിന്നീട് അയൽവാസികളുടെയും അധ്യാപകരുടെയും ഇടപെടലിൽ വിവരം പൊലീസ് അറിഞ്ഞു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചില വകുപ്പുകളിൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന കോടതി ഉത്തരവ് പ്രകാരം പ്രതിക്ക് 67 വർഷം ജയിലിൽ കഴിയേണ്ടി വരും.
 

click me!