
കൊച്ചി: തൃക്കാക്കരയിലുണ്ടായത് ശക്തമായ സഹതാപ തരംഗമെന്ന് കെ സുരേന്ദ്രന്‍. വളരെ ശക്തമായ സഹതാപതരംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ആ സഹതാപ തരംഗത്തിന്‍റെ കാരണം. സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ വിയോജിപ്പ് ജനങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ വന്‍ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് ജയിച്ചുകയറിയത്. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ കാൽലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എൻ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam