
കൊച്ചി : തൃക്കാക്കര നഗരസഭയിൽ വീണ്ടും വിവാദം. നഗരസഭാ സെക്രട്ടറിയും ഭരണ സമിതിയും തമ്മിലെ തര്‍ക്കങ്ങളാണ് ഒടുവിൽ പൊലീസ് പരാതിയിലേക്കെത്തി നിൽക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കത്തിനെ തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി അനിലാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ സെക്രട്ടറിക്കെതിരെ ആരോപണങ്ങളുമായി കൗൺസിലറും രംഗത്തെത്തി.
നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ നിരന്തരം ഭീഷണി നേരിടുന്നുവെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ചാണ് തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി അനിൽ പൊലീസിൽ നൽകിയത്. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കത്തിനെതിരെയാണ് പരാതി. സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അധ്യക്ഷയും ഭരണപക്ഷ കൗൺസിലർമാരും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയിലെ ആരോപണം. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് അനിൽ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസിന് പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. തൃക്കാക്കര നഗരസഭാ അധ്യക്ഷക്കെതിരെ സെക്രട്ടറി: ജീവന് ഭീഷണിയെന്ന് പരാതി
നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ സെക്രട്ടറി ഫയലിൽ നോട്ട് എഴുതിയതാണ് ചെയർപേഴ്സണെ ചൊടിപ്പിച്ചത്.
താൻ ചൂണ്ടിക്കാട്ടിയ നാല് ക്രമക്കേടുകളിൽ കഴമ്പുണ്ടെന്ന് വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൗൺസിലിന്റെ തെറ്റായ തീരുമാനങ്ങളാണ് താൻ ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാലെ പ്രത്യാരോപണങ്ങളുമായി കൗൺസിലർ ഷാജി വഴക്കാല രംഗത്തെത്തി. സെക്രട്ടറി ബി അനിൽ ചെയർപേഴ്സനോട് ധിക്കാരപരമായാണ് പെരുമാറുന്നതെന്നും ചെയർപേഴ്സനെതിരായ സെക്രട്ടറിയുടെ പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും കൗൺസിലർ ആരോപിച്ചു. നഗരസഭാ സെക്രട്ടറിക്കെതിരെ പരാതി നൽകുമെന്ന് ഷാജി വഴക്കാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam