Child Attack : തൃക്കാക്കരയിൽ പരിക്കേറ്റ കുഞ്ഞ് കണ്ണ് തുറന്നു; കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് ഡോക്ടർമാര്‍

Published : Feb 24, 2022, 12:10 PM ISTUpdated : Feb 24, 2022, 12:27 PM IST
Child Attack : തൃക്കാക്കരയിൽ പരിക്കേറ്റ കുഞ്ഞ് കണ്ണ് തുറന്നു; കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് ഡോക്ടർമാര്‍

Synopsis

കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരം. കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാര് പറഞ്ഞു. കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അതിനിടെ, കുട്ടിയുടെ അമ്മയും അമ്മൂമ്മയും രാത്രി ഒരു മണിയോടെ ആത്മഹത്യക്ക് ശ്രമിച്ചു. നേരത്തെയുള്ള നിർദ്ദേശപ്രകാരം സെക്യൂരിറ്റി നിരീക്ഷണത്തിലായിരുന്നു ഇവർ. ഉടനടി കണ്ടെത്തി ചികിത്സ നൽകി. ഐസിയുവിലേക്ക് മാറ്റി. ഇരുവരും അപകട അവസ്ഥ തരണം ചെയ്തുവെന്നും ഡോക്ടർമാർ പറഞ്ഞു.

അതേസമയം, കുട്ടിക്ക് മര്‍ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്. കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതിനിടെ, കുട്ടിയുടെയും കുടുംബത്തിന്‍റെയും ഒപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരിൽ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും.

മകളെ ആരും ഉപദ്രവിച്ചതല്ലെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ടിജിൻ മകളെ അടിക്കുന്നതായി താൻ കണ്ടിട്ടില്ല. മകൾക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനലിന്റെ മുകളിൽ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും പറ്റിയിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേൽ വീണ്ടും മകൾ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറയുന്നു.

Read Also : രണ്ടരവയസ്സുകാരിയുടെ കുടുംബത്തിലേക്ക് യുവാവ് എത്തിയത് കഴിഞ്ഞ വർഷം; ബന്ധുകളെ അകറ്റി, അയൽവാസികളോടും അകൽച്ച

കുമ്പളത്തെ കുടുംബത്തിൻ്റെ പഴയ പരിസരവാസികൾ പറയുന്നത് ഇങ്ങനെ - 

മ‍‍ർദ്ദനമേറ്റ കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞ ഏഴ് മാസമായി ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികൾ. എറണാകുളം കുമ്പളത്താണ് ഇവർ നേരത്തെ താമസിച്ചിരുന്നത്. 7 മാസം മുമ്പ് അപ്രതീക്ഷിതമായി ഇവ‍ർ ഇവിടം വിട്ട് പോയി. അമ്മയും രണ്ട് പെൺമക്കളും ഇവരുടെ രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് ടിജിൻ ആൻ്റണി എന്ന യുവാവ് എത്തിയ ശേഷമാണ് കുടുംബം പരിസരവാസികളുമായുള്ള ബന്ധം പൂർണമായി ഒഴിവാക്കി വീട്ടിലേക്ക് ഒതുങ്ങിക്കൂടിയത്. പിന്നീട് വീട്ടിൽ ആളുണ്ടെങ്കിലും ​ഗേറ്റ് അടച്ചുപൂട്ടി ഇവ‍ർ അകത്തിരിക്കുന്നതായിരുന്നു അവസ്ഥ. 

ടിജിൻ ആൻ്റണി വന്നതിന് പിന്നാലെ തന്നെ അയൽവാസികളുമായി പലപ്പോഴും പ്രശ്നമുണ്ടായി. ഒടുവിൽ പൊലീസിൽ പരാതി നൽകുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പരിസരവാസികളുമായി ആരുമായും ടിജിൻ ആന്റണിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇയാൾ പൊലീസിലാണ് ജോലി ചെയ്യുന്നതെന്നും തങ്ങളുടെ രക്ഷകനാണെന്നുമാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഇപ്പോൾ ക്രൂരമ‍ർദ്ദനത്തിനിരയായ കുട്ടി ഹൈപ്പർ ആക്ടീവായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. തീ‍ർത്തും സാധാരണ നിലയിലാണ് ആ കുഞ്ഞ് എല്ലാവരോടും ഇടപെട്ട്പോന്നിട്ടുള്ളത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി
ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ