രണ്ടരവയസ്സുകാരിയുടെ കുടുംബത്തിലേക്ക് യുവാവ് എത്തിയത് കഴിഞ്ഞ വർഷം; ബന്ധുകളെ അകറ്റി, അയൽവാസികളോടും അകൽച്ച
നിഗൂഡമായ രീതിയിലാണ് കുട്ടിയുടെ കുടുംബം കുമ്പളത്തെ വീട് വിട്ടു പോയത്. കുറച്ചു കാലമായി ആരോടും ഇവർ ഒന്നും പറഞ്ഞിരുന്നില്ല, ആരുമായും കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല.
കൊച്ചി: രണ്ടരവയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിൻ്റെ കഴിഞ്ഞ ഒരു വർഷമായുള്ള ജീവിത സാഹചര്യത്തെക്കുറിച്ച് അയൽവാസികൾക്കോ ബന്ധുകൾക്കോ കാര്യമായ അറിവില്ല. എറണാകുളത്തിന് അടുത്ത് കുമ്പളത്തെ സ്വന്തം വീട് അടച്ചിട്ടാണ് കുട്ടിയുടെ കുടുംബം തൃക്കാക്കരയിലെ ഫ്ളാറ്റിലേക്ക് താമസം മാറിയത്.
കുട്ടിയുടെ മാതാവ്, മുത്തശ്ശി, മാതൃസഹോദരി, ഇവരുടെ പന്ത്രണ്ട് വയസ്സുള്ള മകൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ഈ കുടുംബത്തിലേക്ക് ടിജിൻ ആൻ്റണി എന്ന ഫോർട്ട് കൊച്ചി സ്വദേശിയായ ചെറുപ്പക്കാരൻ വന്നതിന് ശേഷമാണ് ഇവരുടെ ജീവിതരീതികളും മാറുന്നത്. കുമ്പളത്തെ വീട്ടിൽ ടിജിൻ ആൻ്റണി സ്ഥിരതാമസമാക്കിയതിന് പിന്നാലെ ഇവിടെ പ്രശ്നങ്ങൾ തുടങ്ങി. ഇയാൾ അയൽവാസികളുമായി പലപ്പോഴും സംഘർഷത്തിലേർപ്പെടുകയും പിന്നീടിത് പൊലീസ് സ്റ്റേഷനിലേക്ക് വരെയെത്തുകയും ചെയ്തു. ടിജിൻ ആൻ്റണി വന്ന ശേഷം കുടുംബവുമായി ബന്ധമില്ലാതായെന്നാണ് ബന്ധുക്കളും പറയുന്നത്.തൃക്കാക്കരയിലെ ഫ്ളാറ്റിലുള്ള മറ്റു താമസക്കാരോടും ഇവർ വലിയ അടുപ്പം കാണിച്ചിട്ടില്ല.
കുമ്പളത്തെ കുടുംബത്തിൻ്റെ പഴയ പരിസരവാസികൾ പറയുന്നത് ഇങ്ങനെ -
മർദ്ദനമേറ്റ കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞ ഏഴ് മാസമായി ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികൾ. എറണാകുളം കുമ്പളത്താണ് ഇവർ നേരത്തെ താമസിച്ചിരുന്നത്. 7 മാസം മുമ്പ് അപ്രതീക്ഷിതമായി ഇവർ ഇവിടം വിട്ട് പോയി. അമ്മയും രണ്ട് പെൺമക്കളും ഇവരുടെ രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് ടിജിൻ ആൻ്റണി എന്ന യുവാവ് എത്തിയ ശേഷമാണ് കുടുംബം പരിസരവാസികളുമായുള്ള ബന്ധം പൂർണമായി ഒഴിവാക്കി വീട്ടിലേക്ക് ഒതുങ്ങിക്കൂടിയത്. പിന്നീട് വീട്ടിൽ ആളുണ്ടെങ്കിലും ഗേറ്റ് അടച്ചുപൂട്ടി ഇവർ അകത്തിരിക്കുന്നതായിരുന്നു അവസ്ഥ.
ടിജിൻ ആൻ്റണി വന്നതിന് പിന്നാലെ തന്നെ അയൽവാസികളുമായി പലപ്പോഴും പ്രശ്നമുണ്ടായി. ഒടുവിൽ പൊലീസിൽ പരാതി നൽകുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പരിസരവാസികളുമായി ആരുമായും ടിജിൻ ആന്റണിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇയാൾ പൊലീസിലാണ് ജോലി ചെയ്യുന്നതെന്നും തങ്ങളുടെ രക്ഷകനാണെന്നുമാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഇപ്പോൾ ക്രൂരമർദ്ദനത്തിനിരയായ കുട്ടി ഹൈപ്പർ ആക്ടീവായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. തീർത്തും സാധാരണ നിലയിലാണ് ആ കുഞ്ഞ് എല്ലാവരോടും ഇടപെട്ട്പോന്നിട്ടുള്ളത്.
ബന്ധുക്കൾ പറയുന്നത് -
നിഗൂഡമായ രീതിയിലാണ് കുട്ടിയുടെ കുടുംബം കുമ്പളത്തെ വീട് വിട്ടു പോയത്. കുറച്ചു കാലമായി ആരോടും ഇവർ ഒന്നും പറഞ്ഞിരുന്നില്ല, ആരുമായും കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. കണ്ണൂരിലേക്ക് പോകുന്നെന്നാണ് ഒടുവിൽ പറഞ്ഞത്. പരിക്കേറ്റ കുട്ടിയ്ക്ക് ഇവിടെ നിന്ന് പോകുമ്പോൾ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടി ഹൈപ്പർ ആക്ടീവ് അല്ല, സാധാരണ കുട്ടിയായിരുന്നു, ഇവർക്കൊപ്പം താമസിച്ചിരുന്ന ടി ജിൻ എ.ടി.എസ് ഉദ്യോഗസ്ഥനായിരുന്നു എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. തങ്ങളുടെ രക്ഷകൻ എന്നാണ് ഇയാളെ ഇവർ വിശേഷിപ്പിച്ചിരുന്നത്.