
തൃശ്ശൂർ: തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പില്‍ 177 പേര്‍ക്ക് മാത്രം നല്‍കാനുള്ളത് 45 കോടി രൂപയെന്ന് പൊലീസ് നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ കണ്ടെത്തി. തൃശൂര്‍ പല്ലിശ്ശേരി സ്വദേശിക്ക് മാത്രം നല്‍കാനുള്ളത് 3.05 കോടി രൂപയാണ്. രണ്ടു കോടി നല്‍കാനുള്ളവരില്‍ തിരുവനന്തപുരം സ്വദേശിയും തൃശൂര്‍ സ്വദേശിയുമുണ്ടെന്നും കണ്ടെത്തി. ധനവ്യവസായ നിക്ഷേപവുമായി ബന്ധപ്പെട്ട് പരാതി പ്രളയമായതോടെ സിറ്റി പൊലീസ് പ്രത്യേകം കൗണ്ടര്‍ സജ്ജമാക്കി.
തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ തട്ടിപ്പിന്‍റെ കണക്കെടുപ്പിലാണ് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച്. ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും പാണഞ്ചേരി ജോയിയെ വിശ്വസിച്ച് കോടികള്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നതായാണ് കണ്ടെത്തല്‍. പത്തുലക്ഷം മുതല്‍ ഒന്നരക്കോടിയോളം രൂപയാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഇവിടെ നിക്ഷേപിച്ചത്. പതിനഞ്ച് ശതമാനം മുതല്‍ പതിനെട്ട് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് ജോയി സ്വകാര്യ വ്യക്തികളില്‍ നിന്നും കോടികള്‍ വാങ്ങിക്കൂട്ടി.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ മാത്രമല്ല, തിരുവനന്തപുരം, കണ്ണൂര്‍ സ്വദേശികളും പണം നഷ്ടപ്പെട്ടവരിലുണ്ട്. തൃശൂര്‍ പല്ലിശ്ശേരി സ്വദേശിക്ക് 3.05 കോടി രൂപയാണ് നല്‍കാനുള്ളത്. തിരുവനന്തപുരം എടപ്പഴഞ്ഞി സ്വദേശിക്ക് നഷ്ടപ്പെട്ടത് രണ്ടു കോടി രൂപയാണ്. തൃശൂരില്‍ തന്നെയുള്ള പത്തിലേറെപ്പേര്‍ക്ക് 1.5 കോടിയോളം രൂപ നല്‍കാനുണ്ട്. പൊലീസിന് ഇതുവരെ 200 പരാതികളാണ് ലഭിച്ചത്.
നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതോടെ സിറ്റി പൊലീസ് പ്രത്യേക കൗണ്ടര്‍ സജ്ജമാക്കി. അതിനിടെ കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് ഒളിവില്‍ പോയ പാണഞ്ചേരി ജോയിയെയും കുടുംബത്തെയും ഇനിയും കണ്ടെത്താനായിട്ടില്ല. ജോയി കേരളം വിടാനുള്ള സാധ്യതയുണ്ട്. ഇതിനാൽ അറസ്റ്റ് വൈകിക്കരുതെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam