
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തമുഖത്തു നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഷൊർണൂർ കവളപ്പാറ സ്വദേശി 57 കാരനായ ഉണ്ണികൃഷ്ണൻ സ്ഫോടനം ഉണ്ടാക്കിയ ഭീകരതയിൽ നിന്നും മോചിതനായിട്ടില്ല. 15 വർഷങ്ങൾക്കു മുമ്പ് വാണിയംകുളം ത്രാങ്ങാലിയിൽ 12 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടേണ്ടി വന്ന വെടിക്കെട്ട് അപകടത്തിലും ഉണ്ണികൃഷ്ണന് ജീവൻ തിരികെ കിട്ടിയത് തലനാരിഴക്കാണ്. 40 ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന വെടിപ്പുരയിൽ പണിക്കിടെ ശുചി മുറിയിലേക്ക് പോയി തിരികെ വരുമ്പോഴാണ് ആദ്യത്തെ പൊട്ടൽ കേൾക്കുന്നത്. അപകടം മണത്ത ഉണ്ണികൃഷ്ണൻ ഓടി രക്ഷപ്പെടുകയായിരുന്നു ഓടുന്നതിനിടെ ഉഗ്ര ശബ്ദത്തോടുകൂടി പടക്കം തൊട്ടടുത്തു വന്ന് പൊട്ടി. നിലത്തുവീണങ്കിലും വീണിടത്തുനിന്ന് മരണ ഭയത്തോടെ ഓടി രക്ഷപ്പെട്ടതിന്‍റെ പിടച്ചിൽ ഇപ്പോഴും മാറിയിട്ടില്ല അദ്ദേഹത്തിന്.
2011 ൽ 12 പേരുടെ ജീവനെടുത്ത വാണിയംകുളം ത്രാങ്ങാലിയിലെ വെടിക്കെട്ട് ദുരന്തത്തിലും തല നാരിഴക്കാണ് ഉണ്ണികൃഷ്ണൻ രക്ഷപ്പെട്ടിരുന്നത്. അന്ന് വൈകിട്ട് ഏതാണ്ട് അഞ്ചുമണിയോടടുത്താണ് അപകടം സംഭവിച്ചത്. പടക്ക നിർമ്മാണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയായിരുന്നു റെയിൽപാളത്തിനപ്പുറത്തുള്ള വെടിപ്പുരകൾക്ക് തീപിടിക്കുന്നത്. അന്ന് സ്വന്തം സഹോദരന്‍റെ ജീവൻ നഷ്ടപ്പെട്ടു. ആ ഓർമ്മകൾ ഇപ്പോഴും വേദനയോടെ ഒപ്പമുള്ളപ്പോഴാണ് ഈ ദുരന്തം ഉണ്ടാകുന്നത്. ഒപ്പം പണിയെടുത്തിരുന്ന പലരുടെയും ജീവൻ നഷ്ടപ്പെട്ടു. പലരും മരണത്തോട് മല്ലിടുകയാണ്. ഇതെല്ലാം ഓർത്തെടുക്കുമ്പോൾ ഉണ്ണികൃഷ്ണന്റെ നെഞ്ച് പിടയുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam