
തൃശൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് ആശുപത്രി അധികൃതർ പൊളിച്ചു. കോഫി ഹൗസ് ഇരുപത്തിയൊന്ന് ദിവസത്തിനകം ഒഴിയണമെന്ന് മെഡിക്കൽ കോളേജ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കോഫി ഹൗസ് ജീവനക്കാർ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് നടപടി. അതേസമയം ഭക്ഷ്യ സുരക്ഷ വകുപ്പ് കോഫി ഹൗസ് പൂട്ടിച്ചതിനെതിരെ കോഫി ഹൗസ് നൽകിയ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കെട്ടിടം പൊളിച്ചത്.
ഈ ഇന്ത്യന്‍ കോഫീഹൗസിന്‍റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്പ്സന്‍റ് ചെയ്തിരുന്നു. വൃത്തിഹീനമായിട്ടും കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ തൃശൂര്‍ ജില്ലയിലെ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കോഫീഹൗസ് പൂട്ടിച്ചത് മെഡിക്കല്‍ കോളേജിലെ സ്വകാര്യ കാന്റീനെ സഹായിക്കാനാണെന്ന് ആരോപിച്ച് ജീവനക്കാര്‍ രംഗത്ത് വന്നിരുന്നു.
ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കോഫീ ഹൗസ് വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. മുളങ്കുന്നത്ത് കാവ് പഞ്ചായത്തിന്‍റെ പ്രവര്‍ത്തന അനുമതിയും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല.
ഇക്കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനാണ് വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറെയും അസിസ്റ്റന്‍റ് ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറെയും സ്ഥലം മാറ്റിയത്. ഈ കോഫീ ഹൗസിലെ തൊഴിലാളികളെ സിഐടിയു നിയന്ത്രണത്തിലാക്കാന്‍ കഴിയാത്തിന്‍റെ പ്രതികാരമാണ് കോഫീ ഹൗസ് പൂട്ടിയതിന് പിന്നിലെന്ന ആരോപണമുയര്‍ത്തി അന്ന് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam