
തൃശ്ശൂർ : തൃശ്ശൂരിൽ (Thrissur) അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ ( New Born Baby) ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം കനാലിൽ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകൻ ഇമ്മാനുവേലിന് നൽകി. മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി ഇയാളും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങി. എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിച്ചില്ല. അതിനാൽ പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. കത്തിക്കാൻ കരുതിയ ഡീസൽ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു.
നവജാത ശിശുവിന്റെ കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍; ആരും അറിയാതെ പ്രസവവും കൊലപാതകവും
അയൽവാസികൾ ഞെട്ടലോടെ നോക്കി നിൽക്കെ രാവിലെ 11 മണിയോടെയാണ് മേഘയെ വീട്ടിൽ എത്തിച്ച് തെളിവെടുത്തത്. പ്രസവം നടന്ന മുറിയും കുഞ്ഞിനെ മുക്കി കൊന്ന ബക്കറ്റും മേഘ പൊലീസിനെ കാണിച്ചു. കുഞ്ഞിനെ പൊതിഞ്ഞു ഇമ്മാനുവേലിന് കൈമാറിയ ബാഗും കണ്ടെടുത്തു. തുടർന്ന് ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്നാണ് ഡീസൽ കണ്ടെത്തിയത്. വെള്ളത്തിൽ മുക്കിയതും ഇതിനിടെ തലയിൽ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായിമേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേരാണ് അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടില്‍ 22 കാരിയായ മേഘ, അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവല്‍ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമൽ (24) എന്നിവരാണ് പിടിയിൽ ആയത്. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. മാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി.
പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചു. പിന്നീട് മൃതദേഹം കാമുകന് ഉപേക്ഷിക്കാൻ നൽകി. താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബം അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോൾ ആണ് സംഭവം പുറത്തുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam