
തൃശൂർ: മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. 29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച തലയിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ആരെന്നത് ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷം സ്ഥിരീകരിക്കുമെന്നും കളക്ടർ പറഞ്ഞു. മൊബൈൽ ഡിഎൻഎ യൂണിറ്റ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ.
മൊബൈൽ ഡിഎൻഎ യൂണിറ്റ് എത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ തൃശ്ശൂരിൽ നിന്നു തന്നെ പൂർത്തിയാക്കാൻ കഴിയും. അന്തിമഫലം തിരുവനന്തപുരം നിന്നു തന്നെയാകും വരിക. ഇന്ന് കണ്ടെത്തിയ തല ഗിരീഷിന്റെതെന്ന് ഡിഎൻഎ പരിശോധന ഫലത്തിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്നും കളക്‌ടർ പറഞ്ഞു. അതേസമയം, മുണ്ടത്തിക്കോട് പൊട്ടിത്തറിച്ച വെടിക്കെട്ട് പുരയ്ക്ക് ചുറ്റും വൈകിട്ടു നടത്തിയ മാസ്സ് പരിശോധനയിൽ അപകടത്തിൽപ്പെട്ട ഒരാളുടെ തല കണ്ടെത്തി. ബോംബ് സ്‌ക്വാഡിന്റെയും കെഡാവർ നായകളുടെയും സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്ന് 10 ശരീര ഭാഗങ്ങൾ കിട്ടി. സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത 362 കിലോ വെടിമരുന്ന് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
വെടിക്കെട്ട് പുരയ്ക്ക് ചുറ്റുമുള്ള പാടത്തും പറമ്പിലും ഒരു കൈ അകലത്തിൽ പൊലീസുകാർ മൂന്ന് വരികളായി തെരച്ചിൽ നടത്തി. ഒന്നും ബാക്കിയവരുത് എന്ന ലക്ഷ്യത്തോടെയുള്ള തെരച്ചിൽ ഫലം കണ്ടു. മൂന്ന് കേടാവർ നായകളും ബോംബ് സ്‌ക്വാഡിലെ 2 നായകളും മുതൽ തെരച്ചിലിനു വഴി കാട്ടി. സ്ഥലത്ത് എത്തിയ സിറ്റി പൊലീസ് കമ്മിഷ്ണർ തുടർനടപടികൾ വിശദീകരിച്ചു.37 പേരാണ് ദുരന്തത്തിൽ ഉപ്പെട്ടവർ എന്നു പൊലീസ് പറയുന്നു. നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വെടിക്കെട്ട് കരാറുകാരൻ സതീശൻ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ കഴിയാത്ത ശരീര ഭഗാങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിൾ പരിശോധനക്ക് അയച്ചു. കത്തിക്കരിഞ്ഞല്ല ചിന്നിച്ചിതറിയാണു ശരീര ഭാഗങ്ങൾ എല്ലാം എന്നു ഫോറെൻസിക് സർജൻ വ്യക്തമാക്കി. 362 കിലോ വെടിമരുന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മജിസ്റ്റീരിയിൽ, ജുഡീഷ്യൽ അന്വേഷണം കഴിയും വരെ വെടിക്കെട്ട് പുര നിരോധിത മേഖലയാക്കി പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam