
തൃശൂര്‍: തൃശൂര്‍ പൂരം വേണ്ടെന്നു വെച്ചിട്ടും കൊടിയേറ്റം നടത്താന്‍ പാറമേക്കാവ് വിഭാഗത്തിന്റെ തീരുമാനം. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചു മാത്രമെ പരിപാടി നടത്തൂവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തിരുവമ്പാടി ദേവസ്വം കൊടിയേറ്റം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്തുമെന്നാണ് സൂചന.
ഈ മാസം 26നാണ് കൊടിയേറ്റം. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങലിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് പാറമേക്കാവിന്റെ തീരുമാനം. അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊടിയേറ്റം നടത്തും. ചടങ്ങില്‍ അഞ്ചില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കില്ല. എന്നാല്‍ കൊടിയേറ്റത്തിന് കൂടുതല്‍ ആളുകളെത്തിയാല്‍ പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ നിയമനടപടി നേരിടേണ്ടി വരും. ലോക്ഡൗണ്‍ നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam