വോട്ടുകച്ചവടം നടത്തിയിട്ട് തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്‍റെ തലയില്‍ ബിജെപി കെട്ടിവെക്കുന്നെന്ന് തുഷാര്‍
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടുകച്ചവടം നടത്തിയിട്ട് തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്‍റെ തലയില്‍ ബിജെപി കെട്ടിവെക്കുന്നെന്നാണ് തുഷാറിന്‍റെ വിമര്‍ശനം. പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും തുഷാര്‍ വിമര്‍ശിച്ചു. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത് ശരിയല്ല. എസ്എൻഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു . ഇതിന്‍റെ ഉത്തരവാദിത്വം എസ്എൻഡിപിക്കോ ബിഡിജെഎസിനോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ എൻഡിഎയിലെ ഭിന്നിപ്പ് നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി പരസ്യമാക്കിയിരുന്നു. ബിഡിജെഎസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും തുഷാർ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ നിലവിൽ എൻഡിഎയ്ക്കൊപ്പം തുടരാനാണ് തീരുമാനമെന്നും തുഷാർ കൂട്ടിച്ചേർത്തിരുന്നു. എസ്എൻഡിപി യോഗം പാലാ തെരഞ്ഞെടുപ്പിലും മറ്റിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും സ്വീകരിച്ച ചില നിലപാടുകൾ ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ തുഷാര്‍ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.