
കോട്ടയം: ചാലക്കുടി ലോക്സഭ മണ്ഡലം ബിഡിജെഎസിന് തന്നെയെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മറിച്ചൊരു ചർച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും തുഷാർ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടാണ് പത്മജ വന്നതെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ തുഷാര്‍, ചാലക്കുടിയിലെ ബിജെപി സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കാണാനെത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. ഭാര്യയ്ക്കൊപ്പമാണ് തുഷാർ സുകുമാരൻ നായരെ കാണാൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. സുകുമാരൻ നായർ പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പത്മജ വേണുഗോപാൽ വരുന്നത് കൊണ്ട് വലിയ വാർത്ത ഉണ്ടാകും. എത്ര ഫോളോവേഴ്സ് ഉണ്ട് എന്നത് കണ്ടറിയണമെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു.