
കണ്ണൂർ: തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജന്‍റെയും അതിന് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെയും പ്രസ്താവനകൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി വിമത എം എൽ എ ടി കെ ഗോവിന്ദൻ. തനിക്ക് യാതൊരുവിധ തെറ്റും പറ്റിയിട്ടില്ലെന്നും തെറ്റ് പറ്റിയത് പാർട്ടിക്കാണെന്നും അതുകൊണ്ട് തന്നെ പാർട്ടിയാണ് തെറ്റ് തിരുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ തിരികെ വരുന്നതിനെക്കുറിച്ച് ചർച്ച നടത്തേണ്ട അവസ്ഥയിലേക്ക് പാർട്ടിക്ക് ഭാവിയിൽ വരേണ്ടി വരും. നിലവിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. എന്താണ് തങ്ങൾ ചെയ്ത തെറ്റെന്നും ആരാണ് തെറ്റ് തിരുത്തേണ്ടതെന്നും വ്യക്തമാക്കാൻ എം വി ജയരാജൻ തയ്യാറാകണമെന്ന് ടി കെ ഗോവിന്ദൻ ആവശ്യപ്പെട്ടു.
എം വി രാഘവനും സി എം പിക്കും പാർട്ടിയിലേക്ക് മടങ്ങേണ്ടി വന്നുവെന്ന എം വി ജയരാജന്‍റെ ഓർമ്മപ്പെടുത്തലിനും ഗോവിന്ദൻ മറുപടി നൽകി. എം വി രാഘവൻ്റെ ആരോഗ്യമൊക്കെ പോയി ബോധമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് അദ്ദേഹം തിരിച്ചു വന്നതെന്നും, സി എം പി പാർട്ടിയിലേക്ക് തിരികെ വന്നത് രാഘവൻ്റെ മരണശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി എം ശ്രീ പദ്ധതിയിൽ അന്ന് ഒപ്പിട്ടത് ഏത് മന്ത്രിയാണെന്ന് ഓർമ്മ വേണമെന്നും അങ്ങനെ ഒപ്പിട്ട ഒരു കരാറിൽ നിന്ന് എളുപ്പത്തിൽ യു ഡി എഫിന് പിന്മാറാൻ കഴിയില്ലെന്നും ടി കെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് യഥാർത്ഥ വർഗ്ഗ വഞ്ചകരെന്നും അങ്ങനെയെങ്കിൽ ആരാണ് വർഗ്ഗ വഞ്ചകരെന്നത് വ്യക്തമാണെന്നും പറഞ്ഞ അദ്ദേഹം, എം വി ഗോവിന്ദൻ വലിയ മഹത്വമൊന്നും പറയേണ്ടതില്ലെന്നും തുറന്നടിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam