
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരള ജനതക്ക് ഒടുവിൽ ആശ്വാസ വാർത്ത. ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. വേനൽ മഴ എത്തുന്നതോടെ കൊടും ചൂടിൽ നിന്നും മോചനത്തിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല. അതേസമയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
അതേസമയം ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം 'തണ്ണീര്‍ പന്തലുകള്‍' എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തും.