
കോഴിക്കോട്: ദേശീയപാത 66ൽ കോഴിക്കോട് വെങ്ങളം - രാമാനാട്ടുകര റീച്ചിൽ ടോൾ പിരിവിന് തുടക്കം. നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആദ്യ ദിവസം തന്നെ ടോൾ ഗേറ്റിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പരാതികൾ ദേശീയപാതാ അതോറിറ്റിയെ അറിയിക്കുമെന്ന് പൊതുമരാമത്ത് മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തോടെയായിരുന്നു ആദ്യ ദിനത്തെ ടോൾ പിരിവ് തുടങ്ങിയത്. രാവിലെ എട്ട് മണിയോടെ ടോൾ ഗേറ്റ് പരിസരത്തെത്തിയ പ്രതിഷേധക്കാർ ജീവനക്കാരെ തടഞ്ഞു. ഗേറ്റ് ബലമായി തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. നിർമ്മാണം പൂർത്തിയാകാത്തതും ഉയർന്ന ടോൾ നിരക്കുമാണ് പ്രതിഷേധത്തിന് കാരണം.
വാഹനത്തിരക്ക് കൂടിയതോടെ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. 28 കിലോമീറ്റർ ദൂരത്തിന് കാറിന് ഒരു വശത്തേക്ക് 130 രൂപയാണ് ടോൾ. വലിയ വാഹനങ്ങൾക്ക് ഉയർന്ന തുക നൽകണം. ഇത്ര ചെറിയ ദൂരത്തിന് ഉയർന്ന തുക ടോൾ ഈടാക്കുന്നുവെന്നാണ് പരാതി. പല ഇടങ്ങളിലും റോഡിന് വീതിയില്ല. പാലങ്ങൾ അടക്കമുള്ള നിർമ്മാണങ്ങളും പൂർത്തിയായിട്ടില്ല. പ്രദേശവാസികൾക്ക് ടോളിൽ കൂടുതൽ ഇളവ് അനുവദിക്കമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം, ടോൾ പിരിവിനെതിരായ പരാതിയിൽ അന്വേഷണത്തിന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ കോഴിക്കോട് മുൻസിഫ് കോടതിയുടെതാണ് നടപടി. പ്രതിഷേധം വരും ദിവസങ്ങളിലും തുടരാനാണ് കോൺഗ്രസ് നീക്കം.
ഇതിനിടെ, കാസർകോട് കുമ്പള ആരിക്കാടി ടോൾ ഗേറ്റ് സമരത്തിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10.50 ന് സമരപ്പന്തലിൽ നിന്നാണ് എംഎൽഎയും മറ്റു സമരക്കാരെയും അറസ്റ്റ് നീക്കിയത്. പ്രദേശത്ത് ക്രമസമാധാന നില തകരുന്ന സാഹചര്യമുണ്ടെന്ന് കാണിച്ചാണ് നടപടി.ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ ടോൾ ഗേറ്റിലെ ക്യാമറകൾ അടക്കം അടിച്ച് തകർത്തിരുന്നു. ഇതിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തി കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ച വകുപ്പ് ചുമത്തി കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ മറ്റൊരു കേസുമുണ്ട്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു എന്ന് കാണിച്ച് ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയിലാണ് ഈ കേസെടുത്തത്. അറസ്റ്റ് ചെയ്ത് നീക്കത്തിന് പിന്നാലെ സമരപ്പന്തൽ അടക്കം പൊളിച്ചു മാറ്റിയിട്ടുണ്ട്. സമരം തുടരുമെന്നും സമര രീതിയും സ്ഥലവും ചർച്ച ചെയ്തു തീരുമാനിക്കുമെന്നും എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam