
തിരുവനന്തപുരം:വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോഴും പരസ്യത്തിന് സർക്കാർ ചെലവാക്കുന്നത് കോടികൾ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം വിവിധ പരസ്യ ഏജൻസികൾക്ക് ടൂറിസം വകുപ്പ് നൽകിയത് 148 കോടി രൂപയാണ്. പണം ചെലവിട്ടതിൻറെ വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കാരവൻ ടൂറിസം മുതൽ ഡെസ്റ്റിനേഷൻ ചലഞ്ച് വരെ, കോവളത്തിന്‍റെ സമഗ്ര വികസനം മുതൽ ആക്കുളത്തിന്‍റെ മുഖം മിനുക്കൽ എന്നിങ്ങനെ ടൂറിസം വകുപ്പില്‍ പ്രഖ്യാപനങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത വര്‍ഷമാണിത്. എന്നാല്‍, പലതും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയും ചിലത് പാതിവഴിയില്‍ നിര്‍ത്തിയ അവസ്ഥയാണുള്ളത്. അഭിമാന പദ്ധതികളായി പ്രഖ്യാപിച്ചവയാണ് ഇത്തരത്തില്‍ പാതിവഴിയില്‍ നിലച്ചുപോയിരിക്കുന്നത്. എന്നാല്‍, കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പരസ്യത്തിന് മാത്രം ഒരു കുറവുമില്ല. പദ്ധതികള്‍ നടപ്പായില്ലെങ്കിലും പരസ്യം നല്‍കാൻ കോടികളാണ് ചിലവിട്ടത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് വേണ്ടി എത്ര പരസ്യ ഏജൻസികൾ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനുവദിച്ച തുകയെത്രയെന്നുമുള്ള ചോദ്യത്തിന് വിവരാകവാശ നിയമപ്രകാരം കിട്ടിയ മറുപടിയിലാണ് കോടികളുടെ ധൂര്‍ത്തിന്‍റെ കണക്കുകള്‍ വ്യക്തമായത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2021ന് മുതൽ 2023 വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 148,33,97,191 രൂപയാണ് (148 കോടിയിലധികം) ടൂറിസം വകുപ്പ് പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്. ടൂറിസം വകുപ്പിന് വേണ്ടി നാല് പരസ്യ ഏജൻസികളാണ് പ്രവര്‍ത്തിക്കുന്നത്. അതാത് ഏജൻസികളുടെ ബിഡ് റേറ്റ് അനുസരിച്ചും സര്‍ക്കാര്‍ അനുമതിയോടെയും ഒപ്പം ഡയറക്ഠറുടെ ധനവിനിയോഗ അധികാര പരിധി പരിഗണിച്ചുമാണ് വര്‍ക്ക് ഓര്‍ഡറെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം.
കാരവൻ ടൂറിസം പ്രചാരണത്തിനും കോടികളാണ് ചെലവാക്കിയത്. നിലവിൽ കട്ടപ്പുറത്തിരിക്കുന്ന പദ്ധതിക്ക് പ്രചാരണ വീഡിയോ തയ്യാറാക്കാൻ മാത്രം 50 ലക്ഷം രൂപയാണ് ചെലവിട്ടത്. സോഷ്യൽ മീഡിയ പ്രമോഷന് 30 ലക്ഷം രൂപയും ബ്രോഷറടിക്കാൻ 10 ലക്ഷം രൂപയും ചെലവാക്കി. ഇതിനുപുറമെ സിനിമാ തിയറ്ററുകളിലും വിവിധ ഡിജിറ്റൽ വെബ് പോര്‍ട്ടലുകളിലും പരസ്യം കൊടുക്കാൻ 1 കോടി ഏഴ് ലക്ഷം രൂപയാണ് ചെലവാക്കിയത്.പ്രചാരണം നടത്താതെ എങ്ങനെ പദ്ധതികൾ വിജയിപ്പിച്ചെടുക്കുമെന്ന ന്യായം ടൂറിസം വകുപ്പിന് ഉന്നയിക്കാമെങ്കിലും കോടികൾ മുടക്കി പ്രചാരണം നടത്തിയ പദ്ധതികള്‍ ഇപ്പോള്‍ എവിടെ എന്നതിന് അവര്‍ ഉത്തരം നല്‍കിയേ തീരു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam