മുഖ്യമന്ത്രി വി ഡി സതീശൻ കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ച് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സഭ  പിന്തുണ വാഗ്ദാനം ചെയ്തു.

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശൻ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തി. സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായാണ് വി ഡി സതീശൻ സഭാ ആസ്ഥാനത്ത് എത്തുന്നത്. സഭയുടെ ക്ഷണം സ്വീകരിച്ച് എത്തിയ മുഖ്യമന്ത്രിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകൾ നേർന്നു. സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുണ്ടാകുമെന്ന് സഭാധ്യക്ഷൻ ഉറപ്പ് നൽകി.

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി. മുൻ സഭാധ്യക്ഷൻമാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ, റെജി ചെറിയാൻ, അബിൻ വർക്കി എന്നിവരും ഒപ്പമുണ്ടായിരുന്നു. സഭാ തർക്കം ഉൾപ്പെടെ ചർച്ചയായെന്നാണ് സൂചന.

എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ .തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,അരമന അസിസ്റ്റന്റ് മാനേജർ ഫാ.ഗീവർഗീസ് ജോൺസൺ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി.