
കോഴിക്കോട്: കേരള മനസാക്ഷിയെ പിടിച്ചുലച്ച ടിപി ചന്ദ്രശേഖരന്‍ കൊലപാതകം നടന്നിട്ട് ഇന്നേക്ക് പത്ത് വർഷം തികയുന്നു. ഒരു പതിറ്റാണ്ടിനിപ്പുറവും ഒഞ്ചിയത്ത് സഖാവ് ടിപി ചന്ദ്രശേഖരന്‍റെ ഓർമകളിരമ്പുകയാണ്. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ടിപിയാണ് എന്നിലൂടെ നിയമസഭയിലെത്തിയതെന്നും പോരാട്ടം തുടരുമെന്നും ടിപിയുടെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ. രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പൊതുസമ്മേളനവും വളണ്ടിയർ മാർച്ചും നടക്കും. ആർഎംപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത് റാം പസ്‍ല പങ്കെടുക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും.
കേരള രാഷ്ട്രീയത്തെ നെടുകെ പിളർത്തിയ ഓർമകളുടെ ഇരമ്പം പത്ത് വർഷങ്ങൾക്കിപ്പുറവും വടകരയില്‍ അടങ്ങുന്നില്ല. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാടും ജന്മനാടായ ഒഞ്ചിയവും കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന്‍റെ സ്മരണയില്‍ വീണ്ടും ചുവക്കുകയാണ്. ടിപി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന രമയുടെ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചനയുടെ മാസ്റ്റർ ബ്രെയിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയില്‍നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെകെ രമ പറഞ്ഞു. വടകരയില്‍ ഇടതുമുന്നണിയെ തോല്‍പിച്ച് കെകെ രമ എംഎല്‍എയായതിന് ശേഷമുള്ള ആദ്യ രക്തസാക്ഷി ദിനത്തില്‍ കൊവിഡ് കാരണം കാര്യമായ ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ വിപുലമായ ചടങ്ങുകളാണ് ആർഎംപിഐ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് ഓർക്കാട്ടേരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam