തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി

By Web TeamFirst Published Nov 26, 2020, 1:35 PM IST
Highlights

സംസ്ഥാനത്തുടനീളം പൊതുഗതാഗതം നിശ്ചലമായിരുന്നു. എന്നാൽ എവിടെയും വാഹനങ്ങൾ തടയുകയോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. 

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായി സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. സംസ്ഥാനത്താകെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതുഗതാഗത സർവ്വീസുകളും നിശ്ചലമായിരുന്നു. പണിമുടക്ക് പൊതുവിൽ സമാധാനപരമാണ്.

എല്ലാ തൊഴിൽ മേഖലയും നിശ്ചമായ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് അക്ഷരാർത്ഥത്തിൽ ഹർത്താലായി മാറുകയായിരുന്നു. ഐ.ടി മേഖലയുടെ കൂടി പിന്തുണയോടെയായിരുന്നു പണിമുടക്ക്. മിക്കവരും വർക് ഫ്രം ഹോം സംവിധാനത്തിലായതിനാൽ ഐ.ടി മേഖലയുടെ പ്രവർത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കൊച്ചിയിൽ സെസ് മേഖലയിലടക്കം ജീവനക്കാരുടെ എണ്ണം കുറഞ്ഞു. മറ്റിടങ്ങളിൽ നിന്നെത്തി കൊച്ചി നഗരത്തിൽ കുടുങ്ങിയവരെ പൊലീസ് വീടുകളിലെത്തിച്ചു. 

സംസ്ഥാനത്തുടനീളം പൊതുഗതാഗതം നിശ്ചലമായിരുന്നു. എന്നാൽ എവിടെയും വാഹനങ്ങൾ തടയുകയോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികൾ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫീസിലേക്ക് മാർച്ച് നടത്തി. പണിമുടക്ക് വൻവിജയമാണെന്ന് യൂണിയൻ നേതാക്കൾ അവകാശപ്പെട്ടു. 

സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ഹാജർ നില വളരെ കുറവായിരുന്നു. 4800-ലേറെ ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 17 പേർ മാത്രം. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്കൂട്ടറിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തലസ്ഥാന നഗരത്തിൽ നടന്ന സമരപരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. രാവിലെ തമ്പാനൂർ ജംഗ്ഷനിൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച ശേഷമാണ് റെയിൽവേ ജീവനക്കാർ ഡ്യൂട്ടിക്ക് പ്രവേശിച്ചത്. 
 

click me!