ട്രാൻസ്ജെൻഡർ കലോൽസവം തൃശ്ശൂരില്‍ 17ന്, 3 ദിവസം നീളും, ഇരുനൂറോളം പേര്‍ പങ്കെടുക്കും, എല്ലാവര്‍ക്കും സമ്മാനം

Published : Feb 14, 2024, 03:13 PM ISTUpdated : Feb 14, 2024, 03:24 PM IST
ട്രാൻസ്ജെൻഡർ കലോൽസവം തൃശ്ശൂരില്‍ 17ന്, 3 ദിവസം നീളും, ഇരുനൂറോളം പേര്‍ പങ്കെടുക്കും, എല്ലാവര്‍ക്കും സമ്മാനം

Synopsis

 ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം 2019-ല്‍ ആണ് ആദ്യമായി കേരളത്തില്‍ ആരംഭിച്ചത്. കോവിഡ്  കാരണം രണ്ടു വര്‍ഷങ്ങളില്‍ നടത്താൻ സാധിക്കാതെ വന്ന വർണ്ണപ്പകിട്ട്, കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്.

തിരുവനന്തപുരം:സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് , വർണ്ണപ്പകിട്ട് 2024, ഫെബ്രുവരി 17ന് തൃശ്ശൂരിൽ തിരിതെളിയും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.ഫെബ്രുവരി 17, 18, 19 തീയതികളിലായി തൃശ്ശൂർ ടൗണ്‍ഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. 17ന് വൈകിട്ട് നാലു മണിക്ക് വിദ്യാർത്ഥി കോർണറിൽ നിന്നാരംഭിച്ച് ടൗണ്‍ഹാളിൽ എത്തിച്ചേരുന്ന ഘോഷയാത്രക്ക്‌ പിന്നാലെ ഉദ്ഘാടനസമ്മേളനം ആരംഭിക്കും.

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വർണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 ട്രാൻസ്ജെൻഡർ വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് സമ്മാനിക്കും. 18ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട്  ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട്  അഞ്ചു മണിക്കാണ് സമാപനസമ്മേളനം.

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിൻ്റെ ഭാഗമായി, ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ സര്‍ഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി ‘വര്‍ണ്ണപ്പകിട്ട്’ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം 2019-ല്‍ ആണ് ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ചത്. കോവിഡ് രോഗവ്യാപനം കാരണം രണ്ടു വര്‍ഷങ്ങളില്‍ നടത്താൻ സാധിക്കാതെ വന്ന വർണ്ണപ്പകിട്ട്, കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്.

14 ജില്ലകളിൽ നിന്നായി വർണ്ണപ്പകിട്ടിൽ പങ്കെടുക്കാനെത്തിച്ചേരുന്ന, ഗ്രൂപ്പ്, സിംഗിൾ ഇനങ്ങൾ അവതരിപ്പിക്കുന്ന, എല്ലാ ട്രാൻസ്ജെന്‍ഡർ വ്യക്തികൾക്കും ആദരഫലകവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കാനെത്തുന്ന ട്രാൻസ്ജെൻഡർ പ്രതിഭകൾക്ക് താമസം, വാഹനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാലു രജിസ്ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.

പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വർണ്ണപ്പകിട്ട്. വർണ്ണപ്പകിട്ടിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും വെള്ളവുമുൾപ്പെടയുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കി. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്ത് രണ്ട് ജെപിഎച്ച് എൻ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും രണ്ട് ആംബുലൻസും സജ്ജീകരിക്കും.ട്രാൻസ്ജെൻഡർ വ്യക്തികളുടെ രചനാപരമായ കഴിവുകൾ എല്ലാക്കാലത്തേക്കുമായി അടയാളപ്പെടുത്താൻ അവരുടെ സൃഷ്ടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറുന്ന പരിപാടികളുടെ ഫോട്ടോകളും വാർത്തകളും ഉൾപ്പെടുത്തി പത്രപ്രവർത്തന വിദ്യാർത്ഥികളുടെ സഹകരണത്തോടെ സുവനീർ പുറത്തിറക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം; ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ
'ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ'; വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ