
തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ പ്രവീണ്‍ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കും എതിരെ നടന്ന സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ് പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ തമ്മിൽ വേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത് പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച് പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം.
പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീണ്‍ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ബോഡി ബിൽഡർ ആണ്. മിസ്റ്റർ കേരള പട്ടം നേടിയ പ്രവീണ്‍ ലോക ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. സഹയാത്രികയുമായി ചേർന്ന് ട്രാൻസ്ജെൻഡ് വിഭാഗങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു. പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമ്പോഴാണ് അകാലത്തിലുള്ള പ്രവീണിന്‍റെ വേർപാട്.
പ്രവീണിന്‍റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്:
ഞാനും എന്റെ ഭാര്യയും ബന്ധം വേർപിരിഞ്ഞു എന്ന ഓൺലൈൻ ന്യൂസുകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാൻ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതും ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു.. അത് തീർത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാൻ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞു എന്ന ന്യൂസ് പ്രചരിപ്പിക്കരുത്..... ഞങ്ങൾ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ...
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam