
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെയും കരാർകാരുടെയും ഗൂഢാലോചന ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. വിവിധ പട്ടയ-വന ഭൂമിയിൽ നിന്നും മരം മോഷ്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിൻ്റെ എഫ്ഐആറിൽ പറയുന്നു. അതേസമയം മരംമുറിക്കാനുള്ള ഉത്തരവിൽ വീഴ്ച ഇല്ലെന്ന് റവന്യൂമന്ത്രി ആവർത്തിച്ചു.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവ് മറയാക്കി വൻ ഗൂഡാലോചന നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ. പട്ടയഭൂമിയിൽ നിന്നും രാജകീയ മരങ്ങൾ മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് മരം മുറിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസ്. മോഷണത്തിനും ഗൂഢാലോചനക്കുമായി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് പ്രധാനപ്പെട്ട പരാമർശം. വിവിധ പട്ടയ ഭൂമികളിൽ നിന്നും വനം- പുറമ്പോക്കം ഭൂമിിൽ നിന്നും മരംമുറിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്.
തൃശൂരിൽ ക്രൈംബ്രാഞ്ച് ആരംഭിച്ച കണ്‍ട്രോള്‍ റൂമിൽ മരംമുറിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ വരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തത്തിൽ ബത്തേരി, മീനങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ഓരോ കേസുകളും പ്രത്യേകം പരിശോധിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. മരംമുറിച്ച് ഭൂമിയുടെ പട്ടയത്തിൻറെ സ്വഭാവം, മരംമുറിക്കാനും കടത്താനും റവന്യൂ- വനം ഉദ്യോഗസ്ഥർ നൽകിയ അനുമതി തുടങ്ങി ഓരോന്നും പരിശോധിച്ചാൽ മാത്രമേ ക്രമക്കേട് വ്യക്തമാവുകയള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, റവന്യൂ ഉത്തരവിൽ തെറ്റില്ലെന്ന് ആവർത്തിക്കുകയാണ് സർക്കാർ. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നും തൃശൂരിൽ യോഗം ചേർന്നു. കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപകമാക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam