
കോഴിക്കോട് : ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. അട്ടപ്പാടി ചീരക്കട് ഊരിലെ രാമനെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബന്ധുവിന്റെ മർദ്ദനത്തെ തുടന്ന് പരിക്കേറ്റ രാമനെ കഴിഞ്ഞയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാറുളള ആളാണ് യുവാവെന്നും ബന്ധുക്കൾ പറയുന്നു. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.
അട്ടപ്പാടി മധു കേസ്; സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സർക്കാരും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചില്ല എന്നും മധുവിന്റെ സഹോദരി ആരോപിച്ചു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ മുക്കാലിയിൽ മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടം ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്നത്. തൊട്ടടുത്ത മെയ് 22ന് പൊലീസ് 16 പേരെ പ്രതിയാക്കി കുറ്റപത്രം നൽകി. നാലാം കൊല്ലവും വിചാരണ തുടങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇന്നലെ മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന ചോദ്യമുയർത്തിയത്. രണ്ടു കൊല്ലം മുമ്പ് സർക്കാർ ചുമതലയേൽപ്പിച്ച വി.ടി.രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam