
കേരളം ഉറ്റുനോക്കുന്ന നിയമസഭാ പോരാട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറുകയാണ് വർക്കല മണ്ഡലം. സിറ്റിംഗ് എംഎൽഎ വി. ജോയിയും (എല്‍ഡിഎഫ്), മുൻ എംഎൽഎ വർക്കല കഹാറും (യുഡിഎഫ്) നേർക്കുനേർ വരുമ്പോൾ, സിപിഎമ്മിൽ നിന്ന് രാജിവെച്ച് ബിജെപി പാളയത്തിലെത്തിയ സ്മിത സുന്ദരേശൻ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ മാറ്റിമറിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇടതും വലതും മാറിമാറി പരീക്ഷിച്ചിട്ടുള്ള വർക്കലയിൽ ഇത്തവണത്തെ വിധി ആർക്കൊപ്പമാകുമെന്ന് പ്രവചിക്കുക അസാധ്യമാണ്.
കഴിഞ്ഞ രണ്ട് തവണയും വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിച്ച വി. ജോയ്, താൻ നടപ്പിലാക്കിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഇത്തവണയും വോട്ട് തേടുന്നത്. 2021-ൽ 17,821 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ജോയിക്ക് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവുമാണ് കരുത്ത്. ക്ഷേമ പെൻഷനുകൾ, തീരദേശത്തെ അടിസ്ഥാന സൗകര്യ വികസനം, റോഡുകളുടെ നവീകരണം എന്നിവ വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ.
വർക്കലയിൽ മൂന്നുവട്ടം എംഎൽഎയായിരുന്ന വർക്കല കഹാറിനെ തന്നെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസും യുഡിഎഫും ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ വോട്ടർമാരുമായുള്ള കഹാറിന്റെ ദീർഘകാല ബന്ധവും, എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. തീരദേശ ജനതയുടെ പ്രശ്നങ്ങളും കുടിവെള്ള ലഭ്യതയും പ്രചാരണ വിഷയമാക്കി നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് കഹാറിന്റെ ശ്രമം.
സിപിഎം ഏരിയ കമ്മിറ്റി അംഗവും വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായിരുന്ന സ്മിത സുന്ദരേശൻ എന്‍ഡിഎ സ്ഥാനാർത്ഥിയായി എത്തിയത് മണ്ഡലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. സിപിഎമ്മിൽ നിന്ന് രാജിവെച്ച് ബിജെപി പാളയത്തിലെത്തിയ സ്മിതയിലൂടെ ഇടതുപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാമെന്ന് ബിജെപി കരുതുന്നു. ഇതിന്‍റെ ഭാഗമായി ബിഡിജെഎസിൽ നിന്ന് ബിജെപി വർക്കല സീറ്റ് ഏറ്റെടുക്കുകയായിരുന്നു. സ്മിതയുടെ സാന്നിധ്യം മണ്ഡലത്തിലെ മത്സരത്തെ ത്രികോണപ്പോരാട്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.
റോഡുകൾ, കുടിവെള്ളം, മാലിന്യ സംസ്കരണം തുടങ്ങിയ ദൈനംദിന പൗരപ്രശ്നങ്ങൾക്കാണ് വർക്കലയിലെ വോട്ടർമാർ എപ്പോഴും മുൻഗണന നൽകുന്നത്. വിനോദസഞ്ചാര മേഖലയിലെ പ്രതിസന്ധികളും തീരദേശ തൊഴിലാളികളുടെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാകും. ബിജെപി പിടിക്കുന്ന വോട്ടുകൾ ആർക്ക് തിരിച്ചടിയാകുമെന്നത് വിജയിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam