
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയ ആക്രമണ ശ്രമങ്ങൾ ഇന്ത്യൻ സേന പരാജയപ്പെടുത്തിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി. അധിക സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് ഇന്ന് രാവിലെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
വിമാനത്താവളത്തിൽ എത്തുന്നവർ സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടി നേരത്തെ തന്നെ എത്തിച്ചേരണമെന്നും വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അതേസമയം രാജ്യത്ത് ചില വിമാനത്താവളങ്ങൾ അടച്ചിടുകയും വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് നൽകിയിരുന്നു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാന കമ്പനിയുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലയെന്താണെന്ന് യാത്രക്കാർ പരിശോധിക്കണം.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും അല്ലാതെയും പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് കേന്ദ്ര സർക്കാറിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിരുന്നു. ഇതുവരെ 24 വിമാനത്താവളങ്ങൾ മാത്രമാണ് അടച്ചിട്ടത്. ചണ്ഡിഗഢ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ഭുന്തർ, കിഷൻഗഢ്, പാട്യാല, ഷിംല, കാംഗ്ര-ഗഗ്ഗൽ, ബഠിൻഡ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, ഹിരാസ (രാജ്കോട്ട്), പോർബന്തർ, കേശോദ്, കാണ്ഡ്ല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam