
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് ഐബിയിലെ വനിതാ ഓഫീസറെ ആത്മഹത്യയിലേക്ക് തള്ളയിട്ട സുകാന്ത് സുരേഷിന്‍റെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറാണെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴിയും പൊലീസിന് ലഭിച്ചു. ഇതിനിടെ, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികമായ പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകള്‍ കൂടി ചുമത്തി. കേരളം വിട്ടുവെന്ന സൂചനകളെ തുടര്‍ന്ന് സുകാന്തിന് പിടികൂടാന് പൊലീസ് സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഐബിയിലെ വനിതാ ഓഫീസറുടെ ആത്ഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്ത് വരുന്നത്. രാജസ്ഥാനിലെ പരിശീലനകാലയളിൽ വെച്ച പരിചയപ്പെട്ട സുകാന്ത്, യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അടുത്ത ബന്ധം സ്ഥാപിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫീസറായ സുകാന്ത് അവിടെ അപ്പാര്ട്ടമെന്‍റ് വാടകക്കെടുത്ത് യുവതിയെഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ സിവിൽ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആവശ്യം തള്ളിക്കളഞ്ഞു. ഇതിനിടെയാണ് ഗര്‍ഭം അലസിപ്പിച്ചെന്ന വിവരവും പുറത്തുവന്നത്.
എന്നാൽ യുവതിയെ വഞ്ചിച്ച സുകാന്ത് നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സുകാന്തിന്‍റെ സഹപ്രവര്‍ത്തകരിൽ നിന്ന് അന്വേഷണ സംഘം നിര്‍ണായക മൊഴിയെടുത്തു. അടുത്ത ദിവസം ഹൈക്കോടതി, സുകാന്തിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ കണ്ടെത്തലുകള്‍ പൊലീസ് കോടതിയെ അറിയിക്കും
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായ പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. ആത്മഹത്യാപ്രേരണ ,വഞ്ചന കുറ്റങ്ങള്‍ നേരത്തെ ചുമത്തിയിരുന്നു. സുകാന്ത് കേരളം വിട്ടുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ലുക്കൗട്ട് നോട്ടീസ് നേരത്തെ തന്നെ ഇറക്കിയ സാഹചര്യത്തിൽ രാജ്യം വിട്ടു പോകാൻ ഒരു സാധ്യതയുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കള്‍ക്കൊപ്പമല്ല സുകാന്ത് ഒളിവിൽ കഴിയുന്നതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam