പെണ്‍കുട്ടിയെ ലിതിന്‍ പീഡിപ്പിക്കുകയും ദമ്പതികള്‍ ചേര്‍ന്ന് ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു
കൊച്ചി: കൊച്ചി വടുതലയിൽ പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി ലിതിൻ അറസ്റ്റിൽ. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളുടെ സഹായിയാണ് പിടിയിലായത്. ദമ്പതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വടുതല സ്വദേശികളായ വർഷ (19) ബിബിൻ (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇവരുടെ വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പന്ത്രണ്ടുകാരിയുടെ കുടുംബം. ഇവരുടെ ഉടമസ്ഥതയിലുള്ള കടയിൽ സഹായി ആയി നിന്നിരുന്ന വടുതല സ്വദേശിയായ ലിതിൻ പെൺകുട്ടിയെ കഴിഞ്ഞ ജൂണിൽ വീടിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. സംഭവമറിഞ്ഞ വർഷയും ബിബിനും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി.
ഈ ദൃശ്യങ്ങൾ യൂടൂബിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിൻ വീണ്ടും പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇത് ദമ്പതിമാർ മൊബൈലിൽ ചിത്രീകരിച്ചു. ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് പെൺകുട്ടിയും കുടുംബവും ഇവിടെ നിന്നും താമസം മാറി. അച്ഛനമ്മമാരുടെ പരാതിയിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വർഷയേയും ബിബിനേയും അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണം നടത്തുന്നതിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതുന്ന മൊബൈൽ ഫോൺ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇത് റിക്കവര്‍ ചെയ്തെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.