കൊച്ചിയില്‍ പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തി; ദമ്പതികള്‍ അറസ്റ്റില്‍
സംഭവത്തില്‍ പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: കൊച്ചി വടുതലയിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തി. സംഭവത്തില്‍ പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വടുതല സ്വദേശികളായ വർഷ (19) ബിബിൻ (25) എന്നിവരാണ് അറസ്റ്റിലായത്.
സഹായിയായ ലിതിനെ കൊണ്ട് കുട്ടിയെ പീഡിപ്പിക്കുകയും ദമ്പതികള്‍ ചേര്‍ന്ന് ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഒന്നാം പ്രതി ലിതിൻ ഒളിവിലാണ്. ദമ്പതികളുടെ കടയിലെ ജോലിക്കാരനാണ് ഇയാള്‍.
വീടിന്‍റെ താഴത്തെ നിലയില്‍ വെച്ചാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ആദ്യം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി കുട്ടിയെ പിന്നീടും പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ ജൂണ്‍ സെപ്റ്റംബര്‍ മാസങ്ങളിലാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ദ്യശ്യങ്ങള്‍ ചിത്രീകരിച്ചെന്നു കരുതുന്ന ഫോണ്‍ പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ദ്യശ്യങ്ങള്‍ ഇവര്‍ മായ്ച്ച് കളഞ്ഞതായാണ് വിവരം. ഇത് റിക്കവര്‍ ചെയ്തെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.