യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; രണ്ട് പ്രതികൾ കൂടി കീഴടങ്ങി

By Web TeamFirst Published Oct 9, 2019, 6:29 PM IST
Highlights

19 പ്രതികളുള്ള കേസിൽ ഇനി നാലുപേരുകൂടി പിടിയിലാകാനുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ അഖിൽ ചന്ദ്രനെന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 
 

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി. പതിനൊന്നാം പ്രതി  രഞ്ജിത്ത്, പതിമൂന്നാം പ്രതി നിധിൻ എന്നിവരാണ് കീഴടക്കിയത്. കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. 19 പ്രതികളുള്ള കേസിൽ ഇനി നാലുപേരുകൂടി പിടിയിലാകാനുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ അഖിൽ ചന്ദ്രനെന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്. കാന്‍റീനിൽ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.

മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 

click me!