ചന്ദനമരം മുറിച്ചത് യന്ത്രവാൾ ഉപയോഗിച്ച്, തടി ജീപ്പിൽ വീട്ടിലേക്ക് കൊണ്ടുപോയി; പ്രതികളുമായി തെളിവെടുപ്പ്

By Web TeamFirst Published Sep 8, 2021, 1:55 PM IST
Highlights

കേണിച്ചിറയിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് റിമാൻഡിലായ പ്രതികളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളായ ബാലനും മോഹനനും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
 

വയനാട്: കളക്‍ട്രേറ്റ് വളപ്പിലെ ചന്ദനമരം മുറിച്ചുകടത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരെയാണ് മരം മുറിച്ച സിവിൽ സ്റ്റേഷൻ പരിസരത്ത് എത്തിച്ച് തെളിവെടുത്തത്. സംഭവത്തിൽ രണ്ട് പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കേണിച്ചിറയിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് റിമാൻഡിലായ പ്രതികളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളായ ബാലനും മോഹനനും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സ്വാതന്ത്ര്യ ദിനത്തിന്‍റെ തലേദിവസം രാത്രി സിവിൽ സ്റ്റേഷന് പിറകിലെ കാട് മൂടി കിടന്നിരുന്ന സ്ഥലത്ത് കൂടിയാണ് പ്രതികൾ കളക്‍ട്രേറ്റ് വളപ്പിലെത്തിയത്. ഒരാൾ പൊക്കത്തിലുള്ള ചന്ദനമരം യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചെടുത്തു. നാല് കിലോ തൂക്കമുള്ള മരത്തടി കമ്പളക്കാടുള്ള വീട്ടിലേക്ക് ജീപ്പിൽ കൊണ്ടുപോയി. പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മരത്തടികള്‍ വാങ്ങിയ അഷ്റഫിനെയും ജീപ്പ് ഡ്രൈവർ നൗഷാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

മരക്കച്ചവട ഏജന്‍റായ അഷ്റഫിന്‍റെ കേണിച്ചിറയിലെ വീട്ടിൽ നിന്നാണ് തടികൾ കണ്ടെത്തിയത്. ഇയാളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കളകട്രേറ്റ് വളപ്പിലെ ചന്ദന മരത്തെ കുറിച്ച് വിവരം നൽകിയ ആളെയും മറ്റൊരു മരകച്ചവടക്കാരനെയും ഇനി പിടികൂടാനുണ്ട്. പ്രതികൾക്ക് ജില്ലയിലെ മരം മാഫിയ സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!