തിരുവനന്തപുരം നഗരത്തില്‍ ഭിക്ഷാടകർക്കും കൊവിഡ്; ആശങ്ക

By Web TeamFirst Published Jul 26, 2020, 4:21 PM IST
Highlights

84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേര്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവ് ആയവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ രണ്ട് ഭിക്ഷാടകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേര്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവ് ആയവരെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്കും ബാക്കിയുള്ള 82 പേരെയും സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റി. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നവരിൽ ഉറവിടം അറിയാത്ത രോഗികളുണ്ടാകുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.

അതേസമയം, തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയിട്ടും ആരോഗ്യവകുപ്പ് പരിശോധന വര്‍ധിപ്പിക്കുന്നില്ല. രോഗവ്യാപന ശക്തമായ  പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ്. ആരോഗ്യവകുപ്പിന്റെ തന്നെ കഴിഞ്ഞ ദിവസത്തെ സ്രവ ശേഖരണ കണക്കുകൾ പ്രകാരം തിരുവല്ലം, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ദിവസം നൂറ് ആന്റിജൻ പരിശോധനകളും, മറ്റിടങ്ങളിൽ 50 ആന്റിജൻ പരിശോധനകളുമാണ് നടന്നത്. ഈ പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. അടിമലത്തുറയിൽ കഴി‍ഞ്ഞ ദിവസം നടന്ന 38 പരിശോധനകളിൽ 20 പോസിറ്റീവ്, അഞ്ചുതെങ്ങിൽ നടന്ന 53 പരിശോധനകളിൽ 15 പേർ പോസിറ്റീവ്, പൂന്തുറയിൽ ൽ 24 പേർക്കും പുതുക്കറിച്ചിയിൽ 50ൽ 13 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പുല്ലുവിളയിൽ 14 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ ആന്റിജൻ പരിശോധകളുടെ എണ്ണം ഉയർത്തണമെന്നാണ് ആവശ്യം.

എന്നാൽ ഏറ്റവും മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്താനാണ് അവരിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പരിശോധനകളുടെ എണ്ണം ഉയർത്തുന്നതിൽ അല്ല, കൊവിഡ് ബാധിച്ചാൽ മരണസാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണിപ്പോൾ പരിഗണന എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായാണ് പ്രായമായർവക്കും, മറ്റ് രോഗമുള്ളവർക്കും കുട്ടികൾക്കും  പരിശോധനയിൽ മുൻഗണന നൽകുന്നതെന്നാണ് വിശദീകരണം. 

click me!