ടിപ്പർ ഇടിച്ച യുവതി ആശുപത്രിയിൽ മരിച്ചു, എത്തിച്ച ഓട്ടോ ഡ്രൈവർ മറ്റൊരു അപകടത്തിലും

By Web TeamFirst Published Jan 30, 2021, 1:51 PM IST
Highlights

രക്ഷാപ്രവർത്തനത്തിൽ മുന്നിൽ നിന്ന തൃപ്പൂണിത്തുറ സ്വദേശി തമ്പിയുടെ ഓട്ടോയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസിന് വിവരങ്ങൾ കൈമാറി മടങ്ങുന്നതിനിടെ മരട് കൊട്ടാരം ജംഗ്ഷനിൽ വെച്ച് തമ്പിയുടെ ഓട്ടോ മതിലില്‍ ഇടിക്കുകയായിരുന്നു. 

കൊച്ചി: മരടിൽ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളിലായി രണ്ട് മരണം. ടിപ്പർ ഇടിച്ച് തൃശൂർ സ്വദേശിയും ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തിലും മരിച്ചു. രാവിലെ 6.45 നാണ് ആദ്യ അപകടം നടന്നത്. ചോറ്റാനിക്കരയിലുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയില്‍ തൃശൂർ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാർ മരട് കുണ്ടന്നൂരിൽ വെച്ച് ടിപ്പർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ രണ്ട് വാഹനങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന തൃശൂർ മൂലംകുളം വീട്ടിൽ ജോമോൾ വ‍ർഗീസ് (43) മരിച്ചു. രക്ഷാപ്രവർത്തനത്തിൽ മുന്നിൽ നിന്ന തൃപ്പൂണിത്തുറ സ്വദേശി തമ്പിയുടെ ഓട്ടോയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

പൊലീസിന് വിവരങ്ങൾ കൈമാറി മടങ്ങുന്നതിനിടെ മരട് കൊട്ടാരം ജംഗ്ഷനിൽ വെച്ച് തമ്പിയുടെ ഓട്ടോ മതിലില്‍ ഇടിക്കുകയായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന തമ്പിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആദ്യ അപകടത്തിൽ പരിക്കേറ്റ സാൻജോ അപകടനില തരണം ചെയ്തതായി സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു.
 

click me!