
മലപ്പുറം: മലപ്പുറം എടക്കരയിൽ വൻ ലഹരി മരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് ഹാഷിഷ് ഓയിലും, എംഡിഎംഎയും കടത്തുന്നതിനിടെ യുവതിയും സുഹൃത്തും പൊലീസ് പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരാണ് എടക്കര പൊലീസിന്‍റേയും ഡാൻസാഫ് സംഘത്തിന്‍റേയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെയാണ് ഇരുവരും കാറില്‍ എടക്കരയിലെത്തിയത്. ബെംഗളുരുവില്‍ നിന്ന് വരുന്നതിനിടെയാണ് ഇവര്‍ എടക്കരയില്‍ ഇറങ്ങിയത്. സംശയം തോന്നി പൊലീസ് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് 40 ഗ്രാം എംഡിഎംഎയും 77 ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
കാലില്‍ കെട്ടിവച്ചാണ് സുബീന മയക്ക് മരുന്ന് കൊണ്ടുവന്നത്. കോഴിക്കോട്–മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം. ഇരുവരും മയക്കമുരുന്ന് ചില്ലറ വിതരക്കാരാണ്. ബെംഗളുരുവില്‍പോയി മൊത്തക്കച്ചവടക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉയര്‍ന്ന വിലക്ക് ചില്ലറ വില്‍പ്പന നടത്തുന്നത് ഇവരുടെ പതിവാണെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരുടെ പേരില്‍ വേറെ കേസുകളുണ്ടോ, മറ്റ് കണ്ണികള്‍ ആരൊക്കെയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. എടക്കര പൊലീസ് ഇരുവരുടേയും അറസ്റ്റ് രേഖപെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam