അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

By Web TeamFirst Published Jul 4, 2022, 11:02 AM IST
Highlights

പണമിടപാടിനെ ചൊല്ലിയുള്ള  തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോ‍റിനെ  അടിച്ചു കൊന്നത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും കൊലയിലും കലാശിച്ചത്.

പാലക്കാട്: അട്ടപ്പാടിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ അടിച്ചു കൊന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ജോമോൻ, അഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഇതുവരെ 9 പേർ അറസ്റ്റിലായിട്ടുണ്ട്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. 

പണമിടപാടിനെ ചൊല്ലിയുള്ള  തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോ‍റിനെ  അടിച്ചു കൊന്നത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ, നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു.. 

എന്നാൽ പറഞ്ഞ  സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം. മർദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എന്നാല്‍ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പൊലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസമായി കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ഇതുമൂലം വിനായകൻ്റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു.

'മധുവിനെ ചവിട്ടുന്നത് കണ്ടു'; അട്ടപ്പാടി മധു കേസിൽ നിർണായക സാക്ഷിമൊഴി

പാലക്കാട്: അട്ടപ്പാടി മധു കേസിൽ നിർണായക സാക്ഷിമൊഴി. മധുവിനെ ചവിട്ടുന്നത് കണ്ടുവെന്നാണ് പതിമൂന്നാം സാക്ഷിയായ സുരേഷിന്‍റെ മൊഴി. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയതെന്നും മധു തലയിടിച്ച് വീണതായും കോടതിയില്‍ മൊഴി നല്‍കിയത്. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. ആറ് സാക്ഷികള്‍ മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രോസികൂഷ്യന് അനുകൂല മൊഴി ലഭിക്കുന്നത്.

അതേസമയം, ഒരു സാക്ഷി കൂടി ഇന്ന് മൊഴി മാറ്റിയതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ആണ് കോടതിയിൽ ഇന്ന് മൊഴി മാറ്റിയത്. കേസില്‍ നേരത്തെ കൂറുമാറിയ,  പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. പൊലീസിന്‍റെ നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാര്‍ വ്യക്തമാക്കിയിരുന്നു. 10,11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു.

കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും നീക്കം ലക്ഷ്യം കണ്ടിട്ടില്ലെന്നാണ് ഇന്നത്തെ കൂറുമാറ്റവും തെളിയിക്കുന്നത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സാക്ഷികൾ കൂറ് മാറുന്നതിൽ മധുവിന്റെ സഹോദരി പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് സങ്കടം പറയുകയും ചെയ്തിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ടെന്നാണ് സരസു പറഞ്ഞത്. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദം ഉണ്ടെന്നും കുടുംബം എസ്പിക്ക് പരാതി നൽകുകയായിരുന്നു. 12-ാമത്തെ സാക്ഷി കൂറുമാറിയ സാഹചര്യത്തിലാണ് സ്വന്തം സഹോദരന് നീതി തേടി പോരാടുന്ന സരസു നിസ്സഹായവസ്ഥ പങ്കുവച്ചത്. 

click me!