അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരുന്നവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ‍്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികൾക്ക് കൊവിഡ്. എട്ട് ഡോക്ടർമാർ അടക്കം 21 ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പതിനഞ്ചാം തിയതി രോഗം കണ്ടെത്തിയ രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരുന്നവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിൽ നിന്നയാൾക്കാണ് രോഗം വന്നത്. അതേസമയം കൂട്ടിരിപ്പുകാർക്ക് രോഗമുണ്ടായത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും, വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ആലോചിക്കും എന്നുമാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ ശുചിമുറി ഉപയോഗിച്ചതിലൂടെയാകാം രോഗപ്പകർച്ചയെന്ന് പഞ്ചായത്തുതല അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച ശസ്ത്രക്രിയ വാർഡ് അടച്ചിരുന്നു. കൂട്ടിരിപ്പിന് വരുന്നവരിൽ പലരും നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് അധികൃതർക്ക് പരാതിയുണ്ട്. രോഗികളെ കാണാൻ വന്നവരിൽ നിന്നാണ് വാർഡിൽ രോഗബാധ ഉണ്ടായത് എന്നാണ് നിഗമനം.