
കൊച്ചി: കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽ നിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസൊതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ എറണാകുളത്ത് വിജിലൻസ് പിടിയിലായി. രണ്ട് കോടി രൂപയാണ് വ്യാപാരിയിൽ നിന്ന് പ്രതികൾ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ മുൻകൂറായി കൈമാറുമ്പോഴാണ് വിജിലൻസ് ഇവരെ പിടികൂടിയത്. വ്യാപാരിക്കെതിരായ ഇഡി കേസിനെ കുറിച്ച് പ്രതികൾ എങ്ങനെ അറിഞ്ഞുവെന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് എസ്പി പറഞ്ഞു.
കൊവിഡ് കാലത്താണ് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയിൽ പെടുന്നത്. അങ്ങനെ വ്യാപാരിക്കെതിരെ ഇഡി കേസു വരുന്നു. ഇഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കുമ്പോഴാണ് തമ്മനം സ്വദേശിയായ വിൽസൺ വ്യാപാരിയെ സമീപിക്കുന്നത്. 2 കോടി നൽകിയാൽ ഇഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം.
2 ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ പണം കൈമാറുമ്പോൾ വിജിലൻസ് പിടികൂടി. വിൽസനെ ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി കൊച്ചിയിൽ താമസമാക്കിയ രാജസ്ഥാൻ സ്വദേശി മുരളിക്കും ഇതിൽ പങ്കുണ്ടെന്നും അറിയുന്നത്. കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവർ അറിഞ്ഞു എന്നതിലാണ് ദുരൂഹത.
ഇരുവരും ചേർന്ന് നേരത്തേയും പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും വിജിലൻസ് സംശയിക്കുന്നുണ്ട്. വിൽസന്‍റെ അക്കൗണ്ടിൽ വലിയ തുക ഉണ്ടെന്നും സംശയിക്കത്തക്ക ഇടപാടുകൾ അക്കൗണ്ട് വഴി നടന്നതായും വിജിലൻസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും. പിടിലിലായ രണ്ട് പേരും ഇടനിലക്കാർ മാത്രമാണോയെന്നും വൻ ശൃംഖല പിന്നിലുണ്ടോ എന്നും പരിശോധന നടക്കുകയാണ്.