
തിരുവനന്തപുരം: നടുറോഡിൽ വച്ച് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തിൽ പ്രതികളായ രണ്ട് പേരെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷനിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എട്ട് വയസ്സിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളുമായി കാറിലെത്തിയ ദമ്പതികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കോട്ടയം സ്വദേശിയായ ജോര്‍ജ്ജിൻ്റെ കാറാണ് ആക്രമിക്കപ്പെട്ടത്. കൈത്തറി വസ്ത്രങ്ങൾ വാങ്ങാനായാണ് കുടുംബം ബാലരാമപുരത്ത് എത്തിയത്. ഇവിടെ വച്ച് മുന്നിൽ പോയ കാറിൽ ജോര്‍ജ്ജിൻ്റെ കാര്‍ ചെറുതായി ഉരഞ്ഞു. ഇതിനു പിന്നാലെയാണ് മുൻപിലെ കാറിൽ സഞ്ചരിച്ച തിരുവനന്തപുരം പൗഡിക്കോണം സ്വദേശി അജിത് കുമാറും കല്ലിയൂര്‍ സ്വദേശി ജയപ്രകാശ് ഗൗതമനും ചേര്‍ന്ന് ജോര്‍ജ്ജിൻ്റെ കാര്‍ അടിച്ചു തകര്‍ത്തത്. കാര്‍ ആക്രമിക്കപ്പെട്ടപ്പോൾ ജോര്‍ജ്ജിൻ്റെ ഭാര്യയും മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു.
യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അജിത് കുമാറിൻ്റേയും ജയപ്രകാശിൻ്റെ അതിക്രമം. സംഭവം കണ്ട നാട്ടുകാര്‍ ഇരുവരേയും തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു ബാലരാമപുരം ജംഗ്ഷനിൽ വച്ച് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഐപിസി 308 വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി തുടര്‍ന്ന് റിമാൻഡ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam