ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ എട്ടുദിവസങ്ങളിലായി നടന്നുവരുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് ഗുരുവായൂരപ്പന് ആയിരം കലശവും ബ്രഹ്മ കലശവും അഭിഷേകം ചെയ്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ എട്ടുദിവസങ്ങളിലായി നടന്നുവരുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് ഗുരുവായൂരപ്പന് ആയിരം കലശവും ബ്രഹ്മ കലശവും അഭിഷേകം ചെയ്തു. രാവിലെ ശീവേലി, പന്തീരടി പൂജ എന്നിവക്ക് ശേഷം പൂജ ചെയത് ചൈതന്യ പൂരിതമാക്കിയ 975 വെള്ളി കുംഭങ്ങള്‍ 26 സ്വര്‍ണ കുംഭങ്ങളും കീഴ്ശാന്തി നമ്പൂതിരിമാര്‍ ശ്രീലകത്തെത്തിച്ചു. സഹസ്രകലശ ചടങ്ങുകള്‍ക്കുശേഷം വിശേഷ വാദ്യങ്ങള്‍, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അകമ്പടിയില്‍ മേല്‍ശാന്തി മൂര്‍ത്തിയേത്ത് സുധാകരന്‍ നമ്പൂതിരി ബ്രഹ്മകലശവും, ഓതിക്കന്‍ കക്കാട് ചെറിയ വാസുദേവന്‍ നമ്പൂതിരി കുംബേശ കലശവും, ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കേശവന്‍ നമ്പൂതിരി കര്‍ക്കരി കലശവും ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു.

തുടര്‍ന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്ആദ്യം കുംബേശ കലശവും പിന്നീട് ബ്രഹ്മ കലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. ബ്രഹ്മ കലശാഭിഷേകത്തിനുശേഷം തന്ത്രി ഉച്ചഃപൂജയും നിര്‍വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ഭരണ സമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, കെ.പി. വിശ്വനാഥന്‍, കെ.എസ്. ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ക്ഷേത്രം ഡെ: അഡ്മിനി പ്രമോദ് കളരിക്കല്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.