
മുംബൈ: പഞ്ചാബ് - മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേരെ മുംബൈ പൊലീസിലെ സാമ്പത്തിക വിഭാഗം അറസ്റ്റ് ചെയ്തു. വൻ തുക വായ്പ എടുത്ത് തിരിച്ചയ്ക്കാതിരുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്.ഡി.ഐ.എല്ലിന്‍റെ ഡയറക്ടർമാരെയാണ് അറസ്റ്റ് ചെയ്തത്.
റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിക്ഷേപകർ വലയുന്നതിനിടെയാണ് കേസിൽ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ബാങ്ക് പലർക്കായി ആകെ നൽകിയ വായ്പ 8880 കോടിയാണ്. ഇതിൽ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്.
ഇത്രയും പണം കിട്ടാക്കടമായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്. എച്ച്.ഡി.ഐ.എല്‍ ഡയറക്ടർമാരായ സാരംഗ് വഥാവൻ രാകേഷ് വധാവൻ എന്നിവരാണ് അറസ്റ്റിലായത്. എച്ച്ഡിഐയിൽ ഓഹരിയുള്ള ബാങ്ക് ചെയർമാൻ വാര്യം സിംഗ് ഇതിന് കൂട്ട് നിന്നെന്ന് റിസർവ് ബാങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതാണ്.
വായ്പ അനുവദിക്കുന്ന വിവരം ബോർഡ് അംഗങ്ങളിൽ നിന്നും ഓഡിറ്റർമാരിൽ നിന്നും മറച്ച് വച്ചെന്ന് സസ്പെനഷനിലായ മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് റിസർവ് ബാങ്കിനയച്ച കത്തിൽ കുറ്റസമ്മതം നടത്തിയിരുന്നു.നിഷ്ക്രിയ ആസ്തി പെരുകിയപ്പോൾ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തട്ടിപ്പ് നടത്തി.കേസിൽ 17 പേർക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. ബാങ്കിൽ നിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുക 10000 രൂപ മാത്രമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പല എടിഎമ്മുകളും കാലിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam