കാറിലെ രഹസ്യഅറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
കാസർകോട്: ബേക്കലിൽ രണ്ട് കോടിയോളം വിലവരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാറിലെ രഹസ്യഅറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ബേക്കൽ പള്ളിക്കര ടോൾബൂത്തിന് സമീപത്ത് നിന്നും ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന. ബെൽഗാം സ്വദേശികളായ തുഷാർ,ജ്യോതിറാം എന്നിവരാണ് പിടിയിലായത്. മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്‍റെ പിൻസീറ്റിൽ പ്രത്യേകം അറ സജ്ജീകരിച്ചാണ് സ്വർണക്കട്ടികൾ ഒളിപ്പിച്ചിരുന്നത്. വലിയ സ്വർണ്ണക്കട്ടിക്ക് മൂന്ന് കിലോയോളം തൂക്കമുണ്ട്.
കർണാടക രജിസ്ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരാണ് സ്വർണം നൽകിയതെന്നും ആർക്ക് കൈമാറാനാണ് കൊണ്ടുപോയതെന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ ചോദ്യം ചെയ്യലിലേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ അറിയിച്ചു.