ഹര്‍ത്താല്‍ അക്രമം, കോട്ടയത്ത് 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 24, 2022, 6:16 PM IST
Highlights

ബൈക്കിലെത്തി കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.

കോട്ടയം: പിഎഫ്ഐ ഹര്‍ത്താലിനിടെ അക്രമം നടത്തിയ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകര്‍ അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശികളായ ഷാഹുൽ ഹമീദ്, മുഹമ്മദ് നിഷാദ് എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തി കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ നടന്ന പോപ്പലുര്‍ ഫ്രണ്ടിന്‍റെ ഹർത്താലിൽ പരക്കെ അക്രമമാണ് നടന്നത്. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയിൽ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പിടികൂടി. 70 കെഎസ്ആര്‍ടിസി ബസുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. ചാവക്കാട് ആംബുലിസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിലും ബോംബേറിലും 15 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം  പള്ളിമുക്കിൽ അക്രമികള്‍  പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി.

ഹർത്താലിൽ 70 കെഎസ്ആര്‍ടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ഈ നഷ്ടം ഹർത്താൽ നടത്തിയവരിൽ നിന്ന് ഈടാക്കുമോ എന്ന് കോടതി ചോദിച്ചു.  കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ല. ജനങ്ങളെ ഭയപ്പെടുത്തലാണ് ബസ്സുകൾക്ക് നേരെ ആക്രമണം നടത്തുന്നവർ ലക്ഷ്യമിടുന്നത്. ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തോട്  ഭയമില്ലാത്തതുകൊണ്ടാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

click me!